ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. പ്ലേ ഓഫിലെത്താന്‍ ശേഷിക്കുന്ന മൂന്ന് കളികളും ജയിക്കേണ്ട ഡല്‍ഹിക്കായി പന്തെറിയാന്‍ ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കുണ്ടാവില്ല. അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചപ്പോള്‍ സ്റ്റാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഐപിഎല്ലിലെ ബാക്കി മത്സരങ്ങളില്‍ കളിക്കാനായി തിരിച്ചെത്താനാവില്ലെന്ന് സ്റ്റാര്‍ക്ക് ഇ മെയില്‍ സന്ദേശത്തിലൂടെ ടീമിനെ അറിയിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസ്- പഞ്ചാബ് കിംഗ്സ് മത്സരം ധരംശാലയില്‍ പുരോഗമിക്കുമ്പോഴായിരുന്നു അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിലെ ഫ്ലെഡ് ലൈറ്റുകള്‍ ഓഫാക്കുകയും മത്സരം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തത്. മത്സരം നിര്‍ത്തിവെച്ച് കളിക്കാരെയും കാണികളെയും ഒഴിപ്പിച്ചത് ഭീതിജനകമായ അന്തരീക്ഷമായിരുന്നുവെന്ന് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഭാര്യയും ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം താരവുമായി അലീസ ഹീലി കഴിഞ്ഞ ദിവസം എഴുതിയിരുന്നു. കളിക്കാരെല്ലാം കടുത്ത ആശങ്കയിലായിരുന്നുവെന്നും അലീസ ഹീലി വ്യക്തമാക്കിയിരുന്നു.