ദില്ലി: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നത് തുടർന്ന് ഇന്ത്യ.പാക് പൗരന്മാരെ തിരിച്ചയച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കും ഇന്ത്യ കുറച്ചിരിക്കുകയാണ്. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടർ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്.ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു.
അതിനിടെ, ഭീകരവാദത്തിനുള്ള പാക് പിന്തുണയെ ഇന്ത്യ എതിർക്കുന്നതിനിടെ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ എട്ടിടത്ത് പാക് വെടിവെയ്പ് നടന്നു. പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്കി. കഴിഞ്ഞ പത്തു ദിവസത്തിലെ ഏറ്റവും വലിയ പ്രകോപനമാണ് നിയന്ത്രണ രേഖയിലുണ്ടായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയെ കൂടി കണക്കിലെടുത്ത് പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ തടഞ്ഞിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.