ദില്ലി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വയ്ക്കേണ്ടതായിവരും രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്യും മാർച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി മെയ് നാലിനാണ് ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് സമർപ്പിച്ചത്.
പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷിൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കർണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് സമർപ്പിച്ചത്. ദില്ലി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ, ദില്ലി ഫയർ സർവീസ് മേധാവി എന്നിവരുൾപ്പെടെ 50 ലധികം പേരുടെ മൊഴികൾ അന്വേഷണ സമിതി രേഖപ്പെടുത്തി.
ഹോളി ദിനത്തിൽ ജഡ്‌ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട് വാർത്ത വലിയ ചർച്ചയായതോടെ ജഡ്‌ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്നും 15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും വിശദീകരിച്ച് ഫയർഫോഴ്‌സ് മേധാവി അതുൽ ഗാർഗ് രംഗത്ത് വന്നിരുന്നു.