തിങ്കളാഴ്ച തീപിടുത്തമുണ്ടായ വാന്‍ ഹായ് 503 ചരക്കു കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടരുന്നു. കനത്ത വെല്ലുവിളികൾ നിറഞ്ഞതാണ് രക്ഷാപ്രവർത്തനം എന്നാണ് ലഭ്യമാകുന്ന വിവരം. നേവിയും കോസ്റ്റ് ഗാർഡും തീയണക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ കമാൻഡർ അതുല്‍ എസ് പിള്ള പറഞ്ഞു. രണ്ടു കപ്പലുകളാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം രാവിലെ കിട്ടിയ വിവരമനുസരിച്ച് കപ്പലിന് ചരിവുകളൊന്നും ഇല്ല, സ്‌റ്റേബിളാണ്,എന്നാൽ തീ നിയന്ത്രണവിധേയമായിട്ടില്ല.
തീ കെടുത്തണമെങ്കില്‍ അവിടെയുള്ള സാധനങ്ങള്‍ എടുത്തുമാറ്റണം. അല്ലെങ്കില്‍ ഓക്‌സിജന്‍ ഇല്ലാതാക്കണം. ഇത് രണ്ടും അവിടെ നടക്കില്ല. കാരണം കപ്പലില്‍ അത്രയും സാധനങ്ങളുണ്ട്. മറ്റൊരു സാധ്യത കപ്പലിനെ കൂള്‍ഡൗണ്‍ ചെയ്തിട്ട് തീ കുറയ്ക്കുക എന്നതാണ്. അതിനാല്‍ വെള്ളവും ഫോമും സ്പ്രേ ചെയ്തിട്ട് തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികളാണ് നടത്തുന്നത്. ‘ഇന്നലെ കപ്പലിന് അടുത്തേക്ക് പോലും പോകാന്‍ സാധിച്ചില്ല. എന്നാല്‍ രാത്രിയായപ്പോള്‍ കോസ്റ്റ് ഗാര്‍ഡിലെ കമാന്‍ഡിങ് ഓഫീസര്‍മാരും ക്ര്യൂവും റിസ്‌കെടുത്തിട്ടാണ് അവിടെ പോകുന്നത്. അവര്‍ വെള്ളം സ്പ്രേ ചെയ്തു. രാത്രിമുഴുവനും അവര്‍ അത് ചെയ്തു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള നേവിയും കോസ്റ്റ് ഗാര്‍ഡിലെ ഓഫീസര്‍മാരുമുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.