ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയൊരു മാറ്റത്തിന് വഴിതെളിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ ഇന്ത്യയ്ക്ക് നൽകാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം വെറും സൗഹൃദമല്ല, അതൊരു തന്ത്രപ്രധാനമായ പങ്കാളിത്തമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്താണ് ഇസ്രായേൽ. റഡാറുകൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവയിൽ നമ്മൾ ഇസ്രായേലി സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി വന്ന ഈ പ്രഖ്യാപനം ഇന്ത്യയുടെ ആകാശസീമകളെ കൂടുതൽ സുരക്ഷിതമാക്കാൻ പോകുന്ന ഒന്നാണ്. എന്താണ് ഈ അയൺ ഡോം? എന്തുകൊണ്ടാണ് ഇന്ത്യ ഇതിനായി താല്പര്യപ്പെടുന്നത്? നമുക്ക് നോക്കാം.
ആദ്യം നമ്മുക്ക് എന്താണ് ഈ അയൺ ഡോം എന്ന് നോക്കാം….. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ, ഇതൊരു ‘അദൃശ്യമായ ആകാശക്കവചം’ ആണ്. ശത്രുരാജ്യങ്ങൾ തൊടുത്തുവിടുന്ന റോക്കറ്റുകളെയും മോർട്ടാർ ഷെല്ലുകളെയും ഡ്രോണുകളെയും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ആകാശത്തുവെച്ച് വെടിവെച്ചു വീഴ്ത്തുന്ന അത്യാധുനിക സംവിധാനമാണിത്. ഇസ്രായേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രിയും ചേർന്നാണ് ഈ അത്ഭുത സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിന്റെ പ്രവർത്തനം വളരെ ലളിതമാണെന്ന് തോന്നാമെങ്കിലും ഇതിന് പിന്നിൽ അതിസങ്കീർണ്ണമായ ശാസ്ത്രമുണ്ട്.
ഒരേസമയം വിക്ഷേപിക്കപ്പെടുന്ന നൂറുകണക്കിന് റോക്കറ്റുകളെ നേരിടാൻ ഈ സംവിധാനത്തിന് ശേഷിയുണ്ട്. ഈ സംവിധാനത്തിന് പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്ന്, ശത്രുവിന്റെ നീക്കം തിരിച്ചറിയുന്ന റഡാർ. രണ്ട്, ആ റോക്കറ്റ് എവിടെ വീഴും എന്ന് നിമിഷനേരം കൊണ്ട് കണക്കുകൂട്ടുന്ന ഒരു നിയന്ത്രണ കേന്ദ്രം. മൂന്ന്, ശത്രുവിന്റെ റോക്കറ്റിനെ ഇല്ലാതാക്കാൻ കുതിച്ചുയരുന്ന ഇന്റർസെപ്റ്റർ മിസൈലുകൾ.ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അയൺ ഡോം എന്നത് അവരുടെ നിലനിൽപ്പിന്റെ ഭാഗമാണ്.
2006-ൽ ലെബനൻ യുദ്ധകാലത്ത് ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രായേലിലേക്ക് പതിച്ചപ്പോഴാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് അവർ ഗൗരവമായി ചിന്തിച്ചത്. ചുരുങ്ങിയ ദൂരപരിധിയിൽ നിന്ന് വരുന്ന റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ആർട്ടിലറി ആക്രമണങ്ങൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ കണ്ടെത്തി തകർക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ധർമ്മം. ഇസ്രായേൽ നേരിടുന്ന നിരന്തരമായ റോക്കറ്റ് ആക്രമണങ്ങളിൽ നിന്ന് 90 ശതമാനത്തിലധികം വിജയം കൈവരിക്കാൻ അയൺ ഡോമിന് സാധിച്ചിട്ടുണ്ട് എന്നത് ലോകം അത്ഭുതത്തോടെയാണ് കണ്ടത്.
ഈ സംവിധാനത്തിന്റെ പ്രവർത്തനത്തെ നമുക്ക് മൂന്ന് പ്രധാന ഘട്ടങ്ങളായി തിരിക്കാം. ആദ്യത്തേത് റഡാർ യൂണിറ്റാണ്. ശത്രു ഒരു റോക്കറ്റ് വിക്ഷേപിച്ചാൽ നിമിഷങ്ങൾക്കകം അത് അയൺ ഡോമിലെ അത്യാധുനിക റഡാർ കണ്ടെത്തുന്നു. സാധാരണ റഡാറുകളിൽ നിന്ന് വ്യത്യസ്തമായി, വരുന്ന വസ്തുവിന്റെ വേഗതയും വലുപ്പവും കൃത്യമായി തിരിച്ചറിയാൻ ഇതിന് കഴിയും. രണ്ടാമത്തെ ഘട്ടം ഇതിന്റെ ‘ബാറ്റിൽ മാനേജ്മെന്റ് ആൻഡ് കൺട്രോൾ’ സിസ്റ്റമാണ്.
ഇതൊരു അതിവേഗ കമ്പ്യൂട്ടർ തലച്ചോറ് പോലെ പ്രവർത്തിക്കുന്നു. റഡാർ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ഈ റോക്കറ്റ് എവിടെയാണ് വീഴാൻ പോകുന്നത് എന്ന് ഇത് കണക്കുകൂട്ടുന്നു. ഒരു ഒഴിഞ്ഞ പറമ്പിലാണ് അത് വീഴുന്നതെങ്കിൽ അയൺ ഡോം പ്രതികരിക്കില്ല. എന്നാൽ അത് ഒരു സ്കൂളോ, ആശുപത്രിയോ, സൈനിക ക്യാമ്പോ ലക്ഷ്യം വെക്കുന്നു എന്ന് കണ്ടാൽ ഉടൻ തന്നെ മൂന്നാമത്തെ ഘട്ടമായ മിസൈൽ വിക്ഷേപണ യൂണിറ്റിന് സന്ദേശം നൽകുന്നു. ‘തമിർ’ എന്ന് പേരുള്ള ഈ മിസൈലുകൾ ആകാശത്തേക്ക് കുതിച്ചുയർന്ന് ശത്രുവിന്റെ റോക്കറ്റിനെ ആകാശത്തുവെച്ച് തന്നെ തകർക്കുന്നു. ഈ പ്രക്രിയയെല്ലാം നടക്കുന്നത് വെറും സെക്കൻഡുകൾക്കുള്ളിലാണ് എന്നതാണ് ഇതിന്റെ വിസ്മയിപ്പിക്കുന്ന വശം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയൺ ഡോം എന്തിന് എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്.
ഇന്ത്യയ്ക്ക് നിലവിൽ റഷ്യയുടെ എസ്-400 ട്രയംഫ് പോലുള്ള ദീർഘദൂര പ്രതിരോധ സംവിധാനങ്ങളുണ്ട്. എന്നാൽ എസ്-400 എന്നത് വലിയ മിസൈലുകളെയും വിമാനങ്ങളെയും തടയാനുള്ളതാണ്. അതിർത്തി കടന്നുവരുന്ന ചെറിയ റോക്കറ്റുകളെയോ, ചാവേർ ഡ്രോണുകളെയോ നേരിടാൻ എസ്-400 ഉപയോഗിക്കുന്നത് പ്രായോഗികമല്ല. ഇവിടെയാണ് അയൺ ഡോം പ്രസക്തമാകുന്നത്. പ്രത്യേകിച്ച് ജമ്മു കശ്മീരിലെയും പഞ്ചാബിലെയും അതിർത്തികളിൽ ഡ്രോണുകൾ വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നത് തടയാൻ അയൺ ഡോം വലിയൊരു സഹായമാകും. എങ്കിലും ഇതിന് ചില വെല്ലുവിളികളുണ്ട്. അയൺ ഡോമിന്റെ ഒരു മിസൈലിന് മാത്രം ഏകദേശം 40 ലക്ഷം രൂപയിലധികം ചിലവ് വരും. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള ആക്രമണങ്ങളെ നേരിടുമ്പോൾ സാമ്പത്തികമായി വലിയ ഭാരം ഇത് സൃഷ്ടിക്കും.
ഇസ്രായേലിന്റെ ഈ സാങ്കേതികവിദ്യ വെറുതെ വാങ്ങുക എന്നതിലുപരി, അത് ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള (Make in India) ചർച്ചകളാണ് നടക്കുന്നത്. ഇസ്രായേലുമായി സഹകരിച്ച് ഇതിന്റെ ഒരു ഇന്ത്യൻ പതിപ്പ് വികസിപ്പിക്കുകയാണെങ്കിൽ അത് നമ്മുടെ പ്രതിരോധ ശേഷിയെ ഇരട്ടിയാക്കും. എസ്-400 ദീർഘദൂര പ്രതിരോധം നൽകുകയും അയൺ ഡോം ഹ്രസ്വദൂര പ്രതിരോധം നൽകുകയും ചെയ്യുന്നതോടെ ഇന്ത്യയുടെ ആകാശം ഒരു ‘മൾട്ടി-ലെയർഡ്’ സുരക്ഷാ കവചത്തിന് കീഴിലാകും. ലോകം മുഴുവൻ യുദ്ധഭീതിയിൽ നിൽക്കുമ്പോൾ സ്വന്തം അതിർത്തികൾ സുരക്ഷിതമാക്കുക എന്നത് ഏതൊരു രാജ്യത്തിന്റെയും മുൻഗണനയാണ്. ആ പാതയിൽ ഇന്ത്യ എടുക്കുന്ന ഏറ്റവും വലിയ ചുവടുവെപ്പായിരിക്കും അയൺ ഡോം കരാർ.
ഇന്ത്യ അയൺ ഡോം സ്വന്തമാക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ഏറ്റവും കൂടുതൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് നമ്മുടെ അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനുമാണ്
. ഇതിന് പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്. ഒന്നാമതായി, പാകിസ്ഥാന്റെ പക്കലുള്ള ‘നസർ’ (Nasr) പോലുള്ള ചെറിയ ദൂരപരിധിയിലുള്ള മിസൈലുകളെയും റോക്കറ്റുകളെയും നിഷ്പ്രഭമാക്കാൻ അയൺ ഡോമിന് സാധിക്കും. പാകിസ്ഥാൻ കാലങ്ങളായി പ്രയോഗിക്കുന്ന ‘ലോ-കോസ്റ്റ്’ യുദ്ധതന്ത്രങ്ങൾ, അതായത് കുറഞ്ഞ ചിലവിൽ ചെറിയ ആക്രമണങ്ങൾ നടത്തി ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന തന്ത്രം, അയൺ ഡോം വരുന്നതോടെ പാടെ പരാജയപ്പെടും. അതിർത്തി കടന്ന് ഡ്രോണുകൾ വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്ന പാകിസ്ഥാന്റെ പുതിയ രീതിക്കും ഇത് വലിയ തിരിച്ചടിയാകും. ഇന്ത്യയുടെ ആകാശം ഒരു ഉരുക്കു കവചം പോലെ സുരക്ഷിതമാകുന്നതോടെ തങ്ങളുടെ ആയുധങ്ങൾ വെറും കളിപ്പാട്ടങ്ങളായി മാറുമോ എന്ന ഭയമാണ് പാകിസ്ഥാനെ അലട്ടുന്നത്.
ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ തന്ത്രങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാണ്. ചൈന വികസിപ്പിച്ചെടുക്കുന്ന അത്യാധുനിക ഡ്രോണുകളും ‘വിംഗ് ലൂങ്’ (Wing Loong) പോലുള്ള ആളില്ലാ വിമാനങ്ങളും ഇന്ത്യയുടെ അതിർത്തികളിൽ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ലഡാക്ക് പോലുള്ള മലനിരകളിൽ ചൈനീസ് ഡ്രോണുകളെയും ചെറിയ മിസൈലുകളെയും കണ്ടെത്താനും തകർക്കാനും അയൺ ഡോം പോലെയുള്ള ഒരു സംവിധാനം ഇന്ത്യയ്ക്ക് വലിയ സൈനിക മേൽക്കോയ്മ നൽകും. ചൈനയുടെ പക്കലുള്ള ഹ്രസ്വദൂര മിസൈലുകളുടെ പ്രസക്തി കുറയുന്നത് അവരുടെ ആധിപത്യത്തിന് വലിയൊരു തിരിച്ചടിയാണ്.
ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ഈ ആഴത്തിലുള്ള സഹകരണം ഏഷ്യയിലെ ശക്തിസമവാക്യങ്ങളെ തന്നെ മാറ്റിമറിക്കുമെന്ന് ചൈന ഭയപ്പെടുന്നു. ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിക്കുന്നത് തങ്ങളുടെ വിപുലീകരണ നയങ്ങൾക്ക് തടസ്സമാകുമെന്ന് അവർക്ക് നന്നായി അറിയാം. ചുരുക്കത്തിൽ, പാകിസ്ഥാനും ചൈനയും ഈ വാർത്ത കേട്ട് ശരിക്കും ‘പുകഞ്ഞിരിക്കുകയാണ്’.
അയൺ ഡോം കരാറിനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനമായി ചർച്ച ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളായ ‘മേക്ക് ഇൻ ഇന്ത്യ’യും ‘ആത്മനിർഭർ ഭാരത’വുമാണ്. ഇന്ത്യ ഇനി വെറുമൊരു ആയുധം വാങ്ങുന്ന രാജ്യം (Buyer) മാത്രമല്ല, മറിച്ച് ആയുധങ്ങൾ നിർമ്മിക്കുന്ന രാജ്യം (Producer) കൂടിയായി മാറണം എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. അയൺ ഡോം ഇസ്രായേലിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം, അതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാനും (Transfer of Technology), ഇവിടെയുള്ള കമ്പനികളുമായി ചേർന്ന് ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുമുള്ള ചർച്ചകളാണ് നടക്കുന്നത്.
മുൻപ് നമ്മൾ റഷ്യയിൽ നിന്ന് എസ്-400 വാങ്ങിയപ്പോഴും അമേരിക്കയിൽ നിന്ന് ചില ഡ്രോണുകൾ വാങ്ങിയപ്പോഴും കേവലം ആയുധങ്ങൾ വാങ്ങുക എന്നതായിരുന്നു ലക്ഷ്യം
