അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന സർവേ പ്രവചനങ്ങളെല്ലാം ശരിവെക്കുന്നതായിരുന്നു പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ. എക്സിറ്റ് പോളുകൾ വെറും ടെലിവിഷൻ ചർച്ചകൾക്ക് മാത്രമുള്ളതാണെന്ന് പരിഹസിച്ച അസം കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയിക്ക് ഇത്തവണ സ്വന്തം മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനായ ഗൗരവ് ഗൊഗോയ്, തന്റെ ആദ്യ നിയമസഭാ പോരാട്ടത്തിൽ ജോർഹട്ട് സീറ്റിൽ നിന്ന് ബിജെപിയുടെ ഹിതേന്ദ്ര നാഥ് ഗോസ്വാമിയോട് 20,000-ത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥി ഗോസ്വാമി 59,000 വോട്ടുകൾ നേടിയപ്പോൾ ഗൗരവ് ഗൊഗോയിക്ക് വെറും 39,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സഖ്യം 99 സീറ്റുകൾ നേടി അസമിൽ വിജയത്തിലേക്ക് കുതിച്ചപ്പോൾ കോൺഗ്രസിന് വെറും 23 സീറ്റുകൾ മാത്രമാണ് നേടാനായത്.
ലോക്സഭയിലെ പുലി നിയമസഭയിൽ വീണു! ഗൗരവ് ഗൊഗോയിയെ 20,000 വോട്ടുകൾക്ക് വീഴ്ത്തി ഗോസ്വാമി
