ആപ്പിളിനും സാംസങ്ങിനും അമേരിക്കൻ ബദലായി അവതരിപ്പിക്കപ്പെട്ട ‘ട്രംപ് മൊബൈൽ’ വൻ പ്രതിസന്ധിയിൽ. കമ്പനിയുടെ ആദ്യ മോഡലായ ‘T1’ പ്രീ-ഓർഡർ ചെയ്ത 5.9 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഇതുവരെയും ഫോൺ വിതരണം ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബുക്കിംഗ് തുകയായി ഏകദേശം 59 ദശലക്ഷം ഡോളർ (ഏകദേശം 492 കോടി രൂപ) കൈപ്പറ്റിയിട്ടും വിതരണത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
എന്താണ് ട്രംപ് മൊബൈൽ?
2025 ജൂൺ 16-ന് ന്യൂയോർക്കിലെ ട്രംപ് ടവറിൽ വെച്ച് ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്നാണ് ഈ സംരംഭം പ്രഖ്യാപിച്ചത്. ഡോണൾഡ് ട്രംപിന്റെ 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു ലോഞ്ച്. ‘അമേരിക്കയുടെ സ്വന്തം ഫോൺ’ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട സ്വർണ്ണ നിറത്തിലുള്ള ആൻഡ്രോയിഡ് ഫോൺ (T1) വിപണിയിൽ വലിയ ചർച്ചയായിരുന്നു.
