ഇന്ധന പ്രതിസന്ധി; സുപ്രീം കോടതിയിൽ വെർച്വൽ ഹിയറിംഗ് നിർബന്ധമാക്കി

ഗോള ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഇന്ധന ലാഭിക്കൽ സംരംഭങ്ങളോട് സഹകരിച്ച് സുപ്രീം കോടതിയിൽ അടിയന്തര ഭരണപരമായ നടപടികൾ പ്രഖ്യാപിച്ചു. കോടതിയുടെ പകുതി പ്രവൃത്തി ദിവസങ്ങളിലും തിങ്കൾ, വെള്ളി ദിവസങ്ങളിലും ലിസ്റ്റ് ചെയ്യുന്ന എല്ലാ കേസുകളും ഇനി മുതൽ വീഡിയോ കോൺഫറൻസിംഗ് വഴി മാത്രമേ കേൾക്കൂ എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ ഭാരത് പരാശർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. അമേരിക്ക-ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള എണ്ണ പ്രതിസന്ധിയുടെ വെളിച്ചത്തിൽ, കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് 2026 മെയ് 12-ന് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം പ്രകാരമാണ് സുപ്രീം കോടതിയുടെ ഈ അടിയന്തര നടപടി. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടാകുന്ന വിതരണ ആഘാതങ്ങൾ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ ഈ നിർണായക തീരുമാനം.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി ജഡ്ജിമാർ പരസ്പരം കാർപൂളിംഗ് സംവിധാനം ഉപയോഗിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കോടതി രജിസ്ട്രിയിലെ ഓരോ വിഭാഗത്തിലുമുള്ള 50 ശതമാനം ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനും (Work from home) അനുമതി നൽകി. എന്നാൽ കോടതിയുടെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ആവശ്യത്തിന് ജീവനക്കാർ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും ആഴ്ചതോറുമുള്ള ജീവനക്കാരുടെ ഡ്യൂട്ടി ലിസ്റ്റ് രജിസ്ട്രാർമാർ മുൻകൂട്ടി തയ്യാറാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർ ഫോണിൽ ലഭ്യമായിരിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഓഫീസിലെത്താൻ തയ്യാറായിരിക്കണമെന്നും നിർദ്ദേശമുണ്ട്.ഓൺലൈൻ ഹിയറിംഗുകൾക്കിടെ ജഡ്ജിമാർക്കോ വക്കീലന്മാർക്കോ യാതൊരുവിധ സാങ്കേതിക തടസ്സങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ രജിസ്ട്രിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് ലിങ്കുകൾ കൃത്യസമയത്ത് വിതരണം ചെയ്യാനും മികച്ച കണക്റ്റിവിറ്റിയും സമയബന്ധിതമായ സാങ്കേതിക സഹായവും ഉറപ്പാക്കാനും സർക്കുലർ ആവശ്യപ്പെടുന്നു. അതേസമയം, പ്രവർത്തനത്തിന്റെ സുപ്രധാന സ്വഭാവം കണക്കിലെടുത്ത് ഏതെങ്കിലും പ്രത്യേക വകുപ്പുകൾക്ക് ഈ വർക്ക് ഫ്രം ഹോം ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ രജിസ്ട്രി ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. രാജ്യം നേരിടുന്ന എണ്ണ ആഘാതവും പണപ്പെരുപ്പ പ്രതിസന്ധിയും മറികടക്കാൻ വിഭവ സംരക്ഷണം അനിവാര്യമായ സാഹചര്യത്തിലാണ് കോടതി ഈ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *