തിരുവനന്തപുരം ∙ ബംഗാൾ തീരത്തിനു സമീപം തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെ കേരളത്തിൽ കനത്ത മഴയും നാശനഷ്ടങ്ങളും. കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് മഴ കാരണം നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, ബന്ദിയൂർ, മറ്റമ്പാടി, പാവൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിഞ്ഞതിനെ തുടർന്ന് നന്ദാരപ്പദവ്- ചേവാർ മലയോര ഹൈവേയിൽ ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലുണ്ടായത് പുതുതായി തുറന്ന ഹൈവേയിലാണ് . വാഹനങ്ങൾ മിയാപദവ് –പൈവളികെ –ഉപ്പള റൂട്ടിൽ വഴിതിരിച്ച് പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി മേൽപ്പാലം ഉൾപ്പെടെ മുങ്ങി. കഴിഞ്ഞ മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. വെള്ളം കയറിയും മരം വീണും ഉൾപ്രദേശങ്ങളിൽ ഗതാഗതം താറുമാറായി. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട് .കണ്ണൂരിൽ കക്കാട് പുഴ കരകവിഞ്ഞ് റോഡ് മുങ്ങി. ദേശീയ പാത നിർമാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. വയനാടിനേയും കണ്ണൂരിനേയും ബന്ധിപ്പിക്കുന്ന പാൽചുരം റോഡിൽ ചെറിയ തോതിൽ മണ്ണിടിഞ്ഞു. നിലവിൽ ഗതാഗത തടസ്സമില്ല.തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് പോയ മീൻപിടിത്ത ബോട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി.ആകെ 5 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാദൗത്യത്തിന് പോയ ഫിഷറീസ് വകുപ്പ് മറൈൻ ആംബുലൻസ് സാങ്കേതിക തകരാറിനാൽ ഉൾക്കടലിൽ അകപ്പെട്ട നിലയിലാണ്. ഇതു കെട്ടിവലിച്ച് എത്തിക്കാൻ ശ്രമം തുടരുന്നു.അടുത്ത 4 ദിവസം കാലവർഷത്തിന്റെ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. വരും ദിവസങ്ങളിലും കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളിലെല്ലാം ഇന്ന് ഓറഞ്ച് അലർട്ടാണ്. മത്സ്യബന്ധനത്തിനു കേരള ലക്ഷദ്വീപ് തീരങ്ങളിൽ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.കോട്ടയത്ത് രാത്രിയിലെ മഴ രാവിലെയും തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ഇടുക്കിയിൽ 10 ദുരിതാശ്വാസക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിൽ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊച്ചി നഗരത്തിലും ആലുവ അടക്കം ഉള്ള പ്രദേശങ്ങളിലും മഴ തുടരുന്നു.
മഴ കനക്കുന്നു: കാസർകോട് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; കക്കാട് പുഴ കരകവിഞ്ഞു
