കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും വിവാദങ്ങളും തുടരുന്നതിനിടെയാണ് മറ്റൊരു വാർത്ത കൂടി വരുന്നത് .കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരിക്കുകയാണ്. മൂന്ന് സമാര്‍ട്ട് ഫോണുകളാണ് കണ്ടെത്തിയത്. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്താനായത്. അതേസമയം ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ ജയിലില്‍ പരിശോധനകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ഒളിപ്പിച്ച നിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്.
ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തിയിട്ടുണ്ട്. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാം ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
അതേസമയം ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ ജയിലിൽ നിന്നും കാലിനടിയിൽ ഒളിപ്പിച്ചനിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. പിന്നാലെ ജയിലിൽ അധികൃതർ പരിശോധനകൾ ശക്തമാക്കിയിരുന്നു. പതിവ് പരിശോധനകള്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയും ചില പരിശോധനകള്‍ നടത്തിവരുന്നുണ്ട്.
