മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ശക്തമായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാന മന്ത്രി എക്സിൽ കുറിച്ചു.മ്യാൻമർ, തായ്‌ലൻഡ് സർക്കാരുകളുമായി ബന്ധം നിലനിർത്താനും വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും മോദി കുറിപ്പിലൂടെ പറഞ്ഞു.
‘മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ഇന്ത്യ തയ്യാറാണ്. ഇക്കാര്യത്തിൽ, ഞങ്ങളുടെ അധികാരികളോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു. മ്യാൻമർ, തായ്‌ലൻഡ് സർക്കാരുകളുമായി ബന്ധം നിലനിർത്താനും വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു’-എക്സിൽ അദ്ദേഹം കുറിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ഓടെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമറിലുണ്ടായത്. 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. 15 ലക്ഷം ജനസംഖ്യയുള്ള ഇവിടം മ്യാൻമറിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന രണ്ടാമത്തെ ഇടമാണ്. അതേസമയം നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.