സൗദി അറേബ്യയിലെ എണ്ണം പറഞ്ഞ സ്ഥാപനത്തിൽ മികച്ച ജോലി, ലക്ഷങ്ങളുടെ ശമ്പളം, കുടുംബജീവിതത്തിന് അനുയോജ്യമായ ഷിഫ്റ്റുകൾ! ഇവയൊക്കെ ഉപേക്ഷിച്ച് 41–ാം വയസില്‍ ബിസിനസിലേക്ക് തിരിഞ്ഞപ്പോൾ കോഴിക്കോടുകാരിയായ ഡോ.ഷാലിമ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും അത്ഭുതമായിരുന്നു. എന്തിനീ റിസ്ക്? എന്ന് ചോദിച്ചു പലരും മൂക്കത്ത് വിരൽ വച്ചു. പിന്തിരിപ്പിക്കാൻ ശ്രമിച്ചവർക്ക് പുഞ്ചിരി മറുപടി നൽകി .1,000 രൂപ മുതൽ മുടക്കുമായി തുടങ്ങിയ സംരംഭം ഇന്ന് പ്രതിവർഷം ഒരു കോടി രൂപയിലേറെ വിറ്റുവരവ് നേടുന്ന സംരംഭമാണ്. കോക്കോറൂട്സ് എന്ന കേശ സംരക്ഷണ ബ്രാൻഡിന്റെ കഥയാണിത്.
സംരംഭക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മനോരമ ഓൺലൈൻ സംഘടിപ്പിച്ച 'മനോരമ ഓൺലൈൻ എലവേറ്റ് ഡ്രീംസ് ടു റിയാലിറ്റി സീസൺ 2-ൽ പങ്കെടുത്ത് കോക്കോറൂട്സ് സ്വന്തമാക്കിയത് മികച്ച നേട്ടം. 100 കോടി രൂപ വിറ്റുവരവുള്ള ബ്രാൻഡായികോക്കോറൂട്സിന് ശേഷിയുണ്ടെന്നായിരുന്നു നിക്ഷേപക പാനലിലെ ഒരംഗത്തിന്‍റെ അഭിപ്രായം .ഡോ.ഷാലിമയും സംഘവും എത്ര ലക്ഷത്തിന്‍റെ നിക്ഷേപമാണ് നേടിയത്.
10 വർഷം ഒമാൻ ഇന്‍റർനാഷനൽ ബാങ്കിൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ ജോലി ചെയ്തതിന് ശേഷമാണ് ഷാലിമ സൗദിയിലെ ഓക്സ്ഫർഡ് പാർട്‍ണർഷിപ്പ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്‍റ് പ്രഫസറാകുന്നത്.അക്കാലത്ത് സർവകലാശാലയിലെ ഏക ഏഷ്യന്‍ വംശജയായിരുന്നു ഷാലിമ.സഹപ്രവർത്തകരായ വിദേശികൾക്ക് കേശ സംരക്ഷണത്തിനുള്ള താൽപര്യമാണ് ഈ മേഖലയിൽ തന്നെ സംരംഭം തുടങ്ങാമെന്ന് തീരുമാനിക്കുന്നത്.
2021ൽ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് വരുമ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ .സ്വന്തമായി ബിസിനസ് തുടങ്ങണം. ഒപ്പം കുറച്ചധികം പേർക്ക് ജോലി കൊടുക്കണം.താൻ വിദേശത്ത് വാങ്ങിയതിന് തുല്യമായ ശമ്പളം ജീവനക്കാർക്ക് കൊടുക്കാൻ തക്ക ശേഷിയുള്ള ബ്രാൻഡ് വളർത്തണം.
അങ്ങനെ വീട്ടിലെ അടുക്കളയിൽ, 1,000 രൂപ മുതൽ മുടക്കിൽ ഹെയര്‍ ഓയിൽ നിർമിക്കാൻ തുടങ്ങി.കുടുംബക്കാരും സുഹൃത്തുക്കളുമായിരുന്നു ആദ്യ ഉപഭോക്താക്കൾ. ഇവരിൽ നിന്ന് നല്ല അഭിപ്രായം കേട്ടതോടെ ഊർജമായി. നിർമാണം വലിയ യൂണിറ്റിലേക്ക് മാറി. ഇന്ന് 15 വനിതകൾ കോക്കോറൂട്സിന് വേണ്ടി ജോലി ചെയ്യുന്നുണ്ട്.നിർമാണത്തിന് ആവശ്യമായ ഉൽപന്നങ്ങൾ ശേഖരിക്കുന്നതും വനിതകളുടെ യൂണിറ്റുകളിൽ നിന്ന് തന്നെ.
നിലവിൽ 15 ഉൽപന്നങ്ങളാണ് കോക്കോറൂട്‍സിന്‍റേതായി വിപണിയിലെത്തുന്നത്കേശസംരക്ഷണത്തിനുള്ള ചേരുവകൾ അടങ്ങിയ ഹെയര്‍ ഓയിൽ, റോസ് മേരി വാട്ടർ എന്നിവയ്ക്കൊപ്പം ഇവയുടെ ഷാമ്പുവുംകണ്ടിഷണറും ഉണ്ട്. കൂടാതെ പേനിനെ തുരത്തുന്ന ലൈസ് ഓയിൽ, പ്രത്യേക തരം ചീപ്പ് എന്നിവയും പുറത്തിറക്കുന്നു.പേൻ ശല്യത്തെ പ്രതിരോധിക്കാനുള്ള വാട്ടർ ബേസ്‍ഡ് സ്പ്രേ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ ബ്രാൻഡാകാനുള്ള ഒരുക്കത്തിലാണ് കോക്കോ റൂട്‍സെന്നും ഷാലിമ പറഞ്ഞു..ചില സൂപ്പർ മാർക്കറ്റുകളിലും കോക്കോ റൂട്സിന്‍റെ വെബ്സൈറ്റിലും ആമസോൺ പോലുള്ള മാർക്കറ്റ് പ്ലേസുകളിലുമാണ് കോക്കോറൂട്സ് ഉൽപന്നങ്ങൾ ലഭ്യമാകുന്നത്. ബിസിനസ് തിരക്കുകൾക്കിടയിൽ തന്‍റെ 43–ാം വയസിൽ പിഎച്ച്ഡി സ്വന്തമാക്കാനും ഷാലിമയ്ക്ക് കഴിഞ്ഞു.
