ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം;ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷം

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം.ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് . അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.

അറസ്റ്റിന് പിന്നാലെ വൻതോതിൽ പ്രതിഷേധങ്ങൾ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയർന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സിപിഎമ്മും പ്രതിഷേധം ഉയർത്തിയിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ വിവിധ ക്രൈസ്തവ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കേരളത്തിലെ ബിജെപി ഘടകം വലിയ സമ്മർദ്ദത്തിലായിരുന്നു . കന്യാസ്ത്രീകൾക്കൊപ്പമാണ് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ രാജീവ് ചന്ദ്ര ശേഖർ പറഞ്ഞെങ്കിലും ബിജെപി ഭരിക്കുന്ന ഛത്തീസ്ഗണ്ടിലെ മുഖ്യമന്ത്രിയുടെ നിലപാട് കന്യാസ്ത്രീകൾക്കെതിരായിരുന്നതാണ് കേരള ഘടകത്തിനെതിരെ വ്യാപകമായ രീതിയിൽ പ്രതിഷേധങ്ങൾക്ക് കാരണമായത്. കാരണം ബിജെപി വോട്ടിനു വേണ്ടി കേരളത്തിൽ ക്രൈസ്തവരെ ഒന്നിപ്പിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്.എന്തായാലും കഴിഞ്ഞ ദിവസം അമിത് ഷാ കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.ഇതിനിടെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതോടെ വലിയ ആശ്വാസമാവുകയാണ് കേരളം ബിജെപി ഘടകത്തിന്.

കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *