പാക്കിസ്ഥാന് നിർണായകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ കൈമാറിയ ആറുപേർ പിടിയിൽ ഒരു യു ട്യുബറും വിദ്യാർഥിയും അടക്കമുള്ളവരെയാണ് പിടികൂടിയത്. ജ്യോതി മൽഹോത്ര, ഗുസാല, യമീൻ മുഹമ്മദ്, ദിവേന്ദർ സിങ് ധില്ലൻ, അർമർ എന്നിവരെയടക്കമാണ് പിടികൂടിയത്.
ഹരിയാനയിലെ പട്യാലയിൽ ഖൽസ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായണ് അറസ്‌റ്റിലായ ദിവേന്ദർ സിങ് ധില്ലൻ. മെയ് 12 ന് ഇയാൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പിസ്‌റ്റളുകളുടെയും തോക്കുകളുടെയും ഫൊട്ടോകൾ അപ്ലോഡ് ചെയ്‌തതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് യുവാവിനെ അറസ്‌റ്റ് ചെയ്യുകയും പിന്നാലെ ചോദ്യം ചെയ്യലിൽ കഴിഞ്ഞ വർഷം നവംബറിൽ കർതാർപൂർ ഇടനാഴി വഴി പാകിസ്‌ഥാനിലേക്ക് പോയതായും പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്‌ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ യുവാവ് പങ്കുവെച്ചതായും കണ്ടെത്തുകയായിരുന്നു.
പട്യാല സൈനിക കന്റോൺമെന്റ്റിന്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ പാകിസ്ഥാൻ ഉദ്യോഗസ്ഥരുമായി യുവാവ് പങ്കിട്ടതായി പൊലീസ് പറഞ്ഞു. ഇതിനായി പാകിസ്‌ഥാൻ യുവാവിന് ധാരാളം പണം കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. യുവാവിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.പണമിടപാടുകളുടെ വിവരങ്ങൾ കണ്ടെത്തുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ്.
അറസ്‌റ്റിലായ മറ്റരൊൾ ഹിസാർ ആസ്ഥാനമായുള്ള വനിതാ ട്രാവൽ ബ്ലോഗർ ജ്യോതി മൽഹോത്രയാണ്. നിലവിൽ പൊലീസ് കസ്‌റ്റഡിയിലാണ് യുവതി. ഇവർ 2023 ൽ രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലും ജ്യോതി മൽഹോത്ര നടത്തുന്നുണ്ട്. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചുകിടക്കുന്ന ചാര ശൃംഖലയുടെ ഭാഗമാണ് ജ്യോതി മൽഹോത്രയെന്ന് പൊലീസ് പറയുന്നു. നേരത്തെ ഹരിയാനയിൽ സമാനകുറ്റത്തിന് 24 കാരനായ നൗമാൻ ഇലാഹിക്ക് അറസ്‌റ്റിലായിരുന്നു. ഹരിയാനയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്.