ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.റഷ്യയിൽ നിന്നുളള ഇന്ത്യയുടെ തുടർച്ചയായുളള ക്രൂഡോയിൽ ഇറക്കുമതിയും യുഎസുമായുളള ദീർഘകാല വ്യാപാര തടസങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി യു.എസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എക്സിലൂടെയായിരുന്നു ട്രംപ് പ്രഖ്യാപനം നടത്തിയത്. നേരത്തെ അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
സമയപരിധിക്ക് രണ്ട് ദിവസം മുമ്പാണ് ട്രംപിന്റെ പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപ് തീരുവ ചുമത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീർഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും വിമർശിച്ചത്.