ഇറാന് എതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്ക

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും, തിങ്കളാഴ്ച അമേരിക്ക ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഉപരോധങ്ങള്‍ മൂന്ന് ഇറാനിയന്‍ പൗരന്മാരെയും ഇറാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി (പേര്‍ഷ്യന്‍ ചുരുക്കപ്പേരായ SPND എന്നും അറിയപ്പെടുന്നു) ബന്ധമുള്ള ഒരു ഇറാനിയന്‍ സ്ഥാപനത്തെയും ലക്ഷ്യമിടുന്നു.

‘ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി ഗണ്യമായി വികസിപ്പിക്കുകയും ആണവായുധങ്ങള്‍ക്കും ആണവായുധ വിതരണ സംവിധാനങ്ങള്‍ക്കും ബാധകമായ ഇരട്ട ഉപയോഗ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് തുടരുകയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആണവായുധങ്ങളില്ലാത്ത, യുറേനിയം 60 ശതമാനം പരിശുദ്ധിയിലേക്ക് സമ്പുഷ്ടമാക്കുന്ന ലോകത്തിലെ ഏക രാജ്യം ഇറാന്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.

2015 ലെ ആണവ കരാറിന് കീഴില്‍ നിശ്ചയിച്ചിരുന്ന പരമാവധി 3.67 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ് ആ നില. ഇറാനുമായുള്ള നാലാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം കാര്യമായ പുരോഗതിയൊന്നും പ്രഖ്യാപിച്ചില്ലെങ്കിലും ഇരുപക്ഷവും ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നത് തടയുന്ന ഒരു പുതിയ കരാറില്‍ ഒപ്പുവെക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. എന്നാല്‍ അത്തരമൊരു ആയുധം നിര്‍മ്മിക്കാനുള്ള ശ്രമം ഇറാന്‍ നിഷേധിക്കുന്നു.

ആണവ പദ്ധതിയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഫുയ പാര്‍സ് പ്രോസ്‌പെക്റ്റീവ് ടെക്‌നോളജിസ്റ്റ്‌സ് എന്ന കമ്പനിയെയും ലക്ഷ്യം വച്ചാണ് ഇപ്പോള്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഐഡിയല്‍ വാക്വം എന്നും അറിയപ്പെടുന്ന ഫ്യൂയ പാര്‍സ് പ്രോസ്‌പെക്റ്റീവ് ടെക്‌നോളജിസ്റ്റ്‌സ്, എസ്പിഎന്‍ഡിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു കമ്പനിയാണ്, ഇത് വിദേശ വിതരണക്കാരില്‍ നിന്ന് വാങ്ങാനും ആണവായുധ ഗവേഷണത്തിലും വികസനത്തിലും ബാധകമായേക്കാവുന്ന ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *