കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് അംഗങ്ങളുമായി ബിജെപി സഭയിലേക്ക്. പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ദിനം വിപുലമായ ആഘോഷങ്ങളോടെയാണ് ബിജെപി പ്രവർത്തകർ വരവേറ്റത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് ബിജെപി എംഎൽഎമാർ നിയമസഭയിലെത്തിയത്.
ബിജെപിക്ക് ഇത് ചരിത്രപരമായ ദിനമാണെന്നും മോദിയുടെ വികസന രാഷ്ട്രീയം ഇനി കേരള നിയമസഭ കാണുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് സ്പീക്കർ സ്ഥാനത്തേക്ക് സ്വന്തമായി സ്ഥാനാർത്ഥിയുണ്ടാകും. ചാത്തന്നൂരിൽ നിന്ന് വിജയിച്ച ബി.ബി. ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ വൈകാതെ തീരുമാനിക്കും. പരസ്പര ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പകരം വികസന ചർച്ചകൾക്ക് പ്രാധാന്യം നൽകുന്ന പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
