സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്, സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ഉന്നതതല യോഗം ചേരും.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ ആയി കണക്കാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഉച്ചസമയത്തെ ജോലി നിയന്ത്രണങ്ങൾ കർശനമാക്കാനും, തൊഴിലുറപ്പ് ജോലികൾ നിർത്തിവെക്കാനും, ട്രാഫിക് പോലീസുകാർക്ക് യൂണിഫോമിൽ ഇളവ് നൽകാനും തീരുമാനമായിട്ടുണ്ട്.
നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ,പൊതുപരിപാടികൾക്കും ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾക്കും നിയന്ത്രണമുണ്ടാകും.
വയോധികർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മൃഗങ്ങൾക്ക് കുടിവെള്ളവും തണലും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യം നേരിടാൻ ആശുപത്രികളിലും തദ്ദേശ സ്ഥാപനങ്ങളിലും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
