ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. വെള്ളിയാഴ്ച രാവിലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് താഴേക്ക് പതിച്ചു. 1.12 ശതമാനം വിലയിടിവോടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 86.73 ഡോളറിലും, 1.03 ശതമാനം കുറവോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 89.45 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ജോർജിയയിൽ നടന്ന ഒരു പൊതുറാലിയിൽ സംസാരിക്കവെയാണ് ലോകത്തെമ്പടുമുള്ള വിപണികളെ സ്വാധീനിച്ച ഈ നിർണായക പ്രഖ്യാപനം ട്രംപ് നടത്തിയത്. ഈ വാരാന്ത്യത്തോടെ ഇറാനുമായുള്ള സമാധാന കരാർ പ്രാബല്യത്തിൽ വരുമെന്നും യൂറോപ്പിൽ വെച്ച് ഇതിൽ ഒപ്പുവെക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുമായി ഔദ്യോഗികമായി കരാറിലെത്തിയെന്ന വാർത്തകൾ ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരാർ ഒപ്പിട്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് ഇറാന്റെ വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ ഔദ്യോഗിക പ്രതികരണം വരും ദിവസങ്ങളിൽ എണ്ണവിലയെയും ആഗോള വിപണിയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ നിക്ഷേപകർ. എങ്കിലും ട്രംപിന്റെ പ്രസ്താവന വിപണിയിൽ താൽക്കാലികമായി വലിയൊരു ആശ്വാസമാണ് നൽകിയിരിക്കുന്നത്.
