വീണ്ടും അഴിമതി കുടുങ്ങി പിണറായിയും വി ഡി യും

കേരളം നമ്പർ വണ്ണാണ് സുഹൃത്തുക്കളേ, നമ്പർ വൺ! ലോകോത്തര ആരോഗ്യരംഗം, വികസിത രാജ്യങ്ങളോട് ഓപ്പം നിക്കുന്ന മെഡിക്കൽ കോളേജുകൾ, അത്യാധുനിക സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികൾ… ഇങ്ങനെ നിയമസഭയിലും പൊതുവേദികളിലും നമ്മുടെ ഭരണാധികാരികൾ തൊണ്ടപൊട്ടി പ്രസംഗിക്കുന്നത് നമ്മൾ എത്രയോ തവണ കേട്ടിരിക്കുന്നു. കോടികൾ ചെലവിട്ട് സർക്കാർ ആശുപത്രികളുടെ പരസ്യങ്ങൾ പത്രങ്ങളിലും ടിവിയിലും നിറയ്ക്കുമ്പോൾ നമ്മൾ സാധാരണക്കാർ കരുതി, ‘ആഹാ… നമ്മുടെ നാട് എങ്ങോട്ട് വളരുകയാണെന്ന്!’ എന്നാൽ, ഈ പറയുന്ന നേതാക്കന്മാർക്ക് സ്വന്തമായി ഒരു അസുഖം വരുമ്പോൾ, അല്ലെങ്കിൽ ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവരുമ്പോൾ ഈ പറഞ്ഞ ‘നമ്പർ വൺ’ സിസ്റ്റം എവിടെപ്പോകുന്നു എന്നാണ് ഇപ്പോൾ പൊതുസമൂഹം ചോദിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കി, പൊതുജനാരോഗ്യ മേഖലയെക്കുറിച്ച് വീരവാദം മുഴക്കുന്നവരുടെ ഇരട്ടത്താപ്പും തനിനിറവുമാണ് ഇപ്പോൾ പുറത്തുവന്ന വിവരാവകാശ രേഖകളിലൂടെ പച്ചയായി വെളിച്ചത്തായിരിക്കുന്നത്. സാധാരണക്കാരൻ അല്പം നല്ല ചികിത്സയ്ക്ക് വേണ്ടി സ്വന്തം പുരയിടം വിറ്റും കടം വാങ്ങിയും നെട്ടോട്ടമോടുമ്പോൾ, ജനപ്രതിനിധികൾക്ക് സുഖചികിത്സ നടത്താൻ ജനങ്ങളുടെ നികുതിപ്പണം കോടികളാണ് ഖജനാവിൽ നിന്ന് ഒഴുക്കിയത്. ഈ കപടനാട്യത്തിന്റെ പൊള്ളത്തരങ്ങളെ, ഇവിടുത്തെ യഥാർത്ഥ ചികിത്സാ സാഹചര്യങ്ങളെ നമുക്കൊന്ന് കീറിമുറിച്ച് പരിശോധിക്കേണ്ടതുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് നടന്ന ഈ വലിയ കൊള്ളയുടെയും സുഖചികിത്സയുടെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ കാര്യം തന്നെ ആദ്യം എടുക്കാം. കേരളത്തിലെ ആരോഗ്യരംഗത്തെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യാൻ മുന്നിൽ നിന്ന അതേ ക്യാപ്റ്റൻ തന്നെയാണ് ചികിത്സയ്ക്കായി അമേരിക്കയിലെ പ്രശസ്തമായ മയോക്ലിനിക്കിലേക്ക് വിമാനം കയറിയത്. മൂന്ന് തവണയായി അദ്ദേഹം അമേരിക്കയിൽ പോയി ചികിത്സ തേടിയപ്പോൾ സംസ്ഥാന ഖജനാവിൽ നിന്ന്, അതായത് നിങ്ങളുടെയും എന്റെയും നികുതിപ്പണത്തിൽ നിന്ന് എഴുതിയെടുത്തത് എൺപത്തിയെട്ട് ലക്ഷത്തി പതിനെണ്ണായിരത്തി ഇരുനൂറ്റിപ്പത്ത് രൂപയാണ്! ആകെ ചികിത്സാ ചെലവ് നോക്കിയാൽ അത് തൊണ്ണൂറ്റുമൂന്ന് ലക്ഷത്തിന് മുകളിലാണ് വരുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ എല്ലാ സൗകര്യവുമുണ്ടെന്ന് ക്യാപ്സൂൾ ഇറക്കുന്നവർ, എന്തുകൊണ്ടാണ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിക്ക് കോഴിക്കോട്ടോ തിരുവനന്തപുരത്തോ ഉള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകാൻ തയ്യാറാകാതിരുന്നത് എന്ന ചോദ്യത്തിന് മാത്രം മറുപടി നൽകില്ല. പാവങ്ങളുടെ ആശുപത്രികൾ തങ്ങൾക്ക് ചേർന്നതല്ലെന്ന ആഢ്യത്തം കൊണ്ടാണോ ഇവർ വിദേശത്തേക്ക് വണ്ടി കയറുന്നത് എന്ന് ജനങ്ങൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ ഒക്കില്ല.
എന്നാൽ ഇതിലൊക്കെ നമ്മളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തേണ്ടത് മറ്റൊന്നാണ്. അന്ന് പിണറായി സർക്കാരിന്റെ ഇത്തരം ധൂർത്തുകൾക്കെതിരെ നിയമസഭയിലും പുറത്തും വാളോങ്ങി നിന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് ഇതാ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയാണ്! അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനും ഈ പറയുന്ന ഖജനാവ് പണം എഴുതിയെടുക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല. സ്വന്തം ചികിത്സയ്ക്കായി ആറ് ലക്ഷത്തി നാൽപ്പത്തിയഞ്ചായിരത്തി എഴുന്നൂറ്റി എൺപത്തിയാറ് രൂപയാണ് അദ്ദേഹം അന്ന് സർക്കാർ ഖജനാവിൽ നിന്ന് എഴുതിയെടുത്തത്. അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്; ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പാവപ്പെട്ടവന്റെ നികുതിപ്പണം സ്വന്തം സുഖത്തിന് വേണ്ടി മാറ്റിവെക്കുന്നതിൽ എല്ലാവരും ഒരേ തൂവൽ പക്ഷികൾ തന്നെയാണ്! അന്ന് പ്രതിപക്ഷത്തിരുന്ന് ഖജനാവിൽ നിന്ന് പണം പറ്റി ചികിത്സിച്ച വ്യക്തി ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ സാധാരണക്കാരന് എങ്ങനെയാണ് ഈ സിസ്റ്റത്തിൽ വിശ്വാസം വരിക?
ഇനി അന്നത്തെ മന്ത്രിപ്പടയുടെ കണക്കുകൾ കൂടി നോക്കാം. മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചികിത്സാ ചെലവായി ഖജനാവിൽ നിന്ന് വാങ്ങിയത് നിസ്സാര തുകയല്ല, നാൽപ്പത്തിയെട്ട് ലക്ഷത്തി അറുപത്തിയൊൻപതിനായിരത്തി എഴുന്നൂറ്റി എഴുപത്തിരണ്ട് രൂപയാണ്. ജനങ്ങളുടെ വീടുകളിലെ വൈദ്യുതി ചാർജ് കൂട്ടാൻ മടി കാണിക്കാത്തവർ സ്വന്തം ചികിത്സയ്ക്ക് ലക്ഷങ്ങൾ എഴുതിയെടുക്കാൻ ഒട്ടും മടിച്ചില്ല. അടുത്തത് മുൻ മന്ത്രി വി. ശിവൻകുട്ടിയാണ്, അദ്ദേഹം കൈപ്പറ്റിയത് മുപ്പത്തിമൂന്ന് ലക്ഷത്തി നാൽപ്പത്തിയെട്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയെട്ട് രൂപയാണ്. ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ നടക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. ആർ. ബിന്ദുവും ഒട്ടും പിന്നിലല്ല, പത്ത് ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിക്കൂട് രൂപയാണ് സ്വന്തം ചികിത്സയ്ക്കായി പൊതുപണത്തിൽ നിന്നും ഈടാക്കിയത്. കൂടാതെ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഒരു ലക്ഷത്തി പത്തൊൻപതിനായിരത്തി ഒരുന്നൂറ്റി അൻപത്തിയെട്ട് രൂപയും ഈ ഇനത്തിൽ കൈപ്പറ്റി. ഇവരൊക്കെ തിരിഞ്ഞു നോക്കാത്ത, ഇവർക്ക് വിശ്വാസമില്ലാത്ത സർക്കാർ ആശുപത്രികളിലേക്കാണ് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങൾ ജീവൻ കയ്യിലെടുത്ത് കയറിച്ചെല്ലേണ്ടത്.

ഇനി ഈ വൻ തുകകൾക്കിടയിൽ ഖജനാവിൽ നിന്ന് ഒരൊറ്റ രൂപ പോലും ചികിത്സയ്ക്കായി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് വലിയ മാതൃക ചമയുന്ന ചിലരുണ്ട്. അതിൽ ഏറ്റവും വലിയ ഹൈപ്പ് കൊടുക്കുന്നത് നമ്മുടെ മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനാണ്. വകുപ്പ് മന്ത്രിയായിരുന്നിട്ടും അവർ ഖജനാവിൽ നിന്ന് പണം വാങ്ങിയില്ല എന്ന് കേൾക്കുമ്പോൾ ഭയങ്കര ഭക്തിയും ബഹുമാനവും ഒക്കെ thoonee. പക്ഷേ സുഹൃത്തുക്കളേ, അവിടെയാണ് വലിയൊരു തമാശ ഒളിഞ്ഞിരിക്കുന്നത്. ഇവിടുത്തെ ആരോഗ്യ മേഖല ലോകോത്തരമാണെന്ന് രാപ്പകൽ ക്യാമറയ്ക്ക് മുന്നിൽ വന്ന് തള്ളിമറിച്ച അതേ ആരോഗ്യ മന്ത്രി, തനിക്ക് ഒരു അസുഖം വന്നപ്പോൾ ചികിത്സ തേടിയത് സ്വന്തം വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും ഒരു സർക്കാർ മെഡിക്കൽ കോളേജിലാണോ? അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു താലൂക്ക് ആശുപത്രിയിലാണോ? അല്ലേ അല്ല! ഖജനാവിൽ നിന്ന് പണം എടുത്തില്ല എന്ന മെയ്ക്കപ്പിന് പിന്നിൽ അവർ പോയതും പ്രശസ്തമായ കോർപ്പറേറ്റ് സ്വകാര്യ ആശുപത്രികളുടെ എയർകണ്ടീഷൻ ചെയ്ത മുറികളിലേക്കാണ്. ഇൻഷുറൻസ് വഴിയോ സ്വന്തം കയ്യിൽ നിന്നോ പണം കൊടുത്തു എന്നത് ശരി തന്നെ, പക്ഷേ പാവപ്പെട്ട രോഗികൾ ചികിത്സാ പിഴവുകൾ കാരണം മരിച്ചുവീഴുന്ന സർക്കാർ ആശുപത്രികളിൽ കയറി കിടക്കാൻ ഇവിടുത്തെ ആരോഗ്യ വകുപ്പ് ഭരിച്ച മന്ത്രിക്ക് പോലും ധൈര്യമില്ല എന്നതാണ് യഥാർത്ഥ അവസ്ഥ. വകുപ്പ് മന്ത്രിക്ക് തന്നെ വിശ്വാസമില്ലാത്ത ഒരു സിസ്റ്റത്തെക്കുറിച്ചാണ് ഇവർ ജനങ്ങളോട് വന്ന് മേനി നടിക്കുന്നത്.
വീണാ ജോർജിനൊപ്പം പി. പ്രസാദ്, ഒ.ആർ. കേളു, കെ.ബി. ഗണേഷ് കുമാർ, പി. രാജീവ് എന്നിവരൊക്കെ ഈ ഫോട്ടോ ഫ്രെയിമിലുണ്ട്. പണം ഖജനാവിൽ നിന്ന് എടുത്താലും ഇല്ലെങ്കിലും, ഇവർ ഭരിക്കുന്ന സർക്കാർ സംവിധാനങ്ങളെ വിശ്വസിച്ച് അവിടെപ്പോയി ഒരു സാധാരണക്കാരനെപ്പോലെ വരി നിൽക്കാൻ ഇവർക്കാർക്കും പറ്റില്ല. തങ്ങൾ ഉണ്ടാക്കിയെടുത്ത സിസ്റ്റത്തിൽ ഇവർക്ക് തന്നെ വിശ്വാസമില്ലെങ്കിൽ, പിന്നെന്തിനാണ് കോടികൾ മുടക്കി ഇവിടെ ‘ലോകോത്തര ആരോഗ്യം’ എന്ന പേരിൽ പരസ്യപ്പലകകൾ സ്ഥാപിക്കുന്നത്?

യഥാർത്ഥത്തിൽ ഇവിടുത്തെ അവസ്ഥ എന്താണ്? കേരളം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും സർക്കാർ പാടുപെടുന്നു, വികസന പ്രവർത്തനങ്ങൾ പലതും മുടങ്ങിക്കിടക്കുന്നു, സാധാരണക്കാരന്റെ മേൽ കെട്ടിട നികുതിയും വെള്ളക്കരവും ഇന്ധന സെസ്സും ഉൾപ്പെടെയുള്ള അധിക നികുതി ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്ന പണം എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ് ഇപ്പോൾ പുറത്തുവന്ന നേതാക്കന്മാരുടെ മെഡിക്കൽ ബില്ലുകൾ. ഈ നേതാക്കന്മാർക്ക് തന്നെ നന്നായി അറിയാം ഇവിടുത്തെ സർക്കാർ ആശുപത്രികളിലെ യഥാർത്ഥ അവസ്ഥ എന്താണെന്ന്. മികച്ച ഡോക്ടർമാർ ഉണ്ടെങ്കിൽ പോലും ആവശ്യത്തിന് മരുന്നുകളോ, അത്യാധുനിക പരിശോധനാ സംവിധാനങ്ങളോ, ജീവനക്കാരോ ഇല്ലാതെ നമ്മുടെ പൊതുജനാരോഗ്യ മേഖല ശ്വാസം മുട്ടുകയാണ്.
അതിലും ഭീകരമാണ് ദിവസേനയെന്നോണം പുറത്തുവരുന്ന ചികിത്സാ പിഴവുകളുടെ വാർത്തകൾ. സർക്കാർ ആശുപത്രികളിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ചതും, കൈമാറി ശസ്ത്രക്രിയ നടത്തിയതും, തെറ്റായ കുത്തിവെപ്പുകൾ കാരണം രോഗികൾ മരണപ്പെടുന്നതുമായ എത്രയോ സംഭവങ്ങൾ നമുക്ക് മുൻപിലുണ്ട്. ഈ പിഴവുകളിലൊക്കെ സാധാരണക്കാർ ബലിയാടുകളാകുമ്പോൾ, അന്വേഷണ പ്രഹസനങ്ങൾ നടത്തി കൈകഴുകാൻ അധികാരികൾക്ക് മടിയുമില്ല. കാരണം, പാവപ്പെട്ടവൻ മരിച്ചാൽ അത് വെറുമൊരു കണക്ക് മാത്രമാണ്. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ കൃത്യമായി അറിയാവുന്നത് കൊണ്ടാണ് സ്വന്തം ജീവന്റെ കാര്യം വരുമ്പോൾ നേതാക്കന്മാർ ഇവിടുത്തെ സിസ്റ്റത്തെ അപ്പാടെ കൈയൊഴിയുന്നത്. ഇവിടുത്തെ ചികിത്സാ പിഴവുകളെ ഇവർക്കും പേടിയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഈ കൂട്ടത്തോടെയുള്ള വിദേശ പാച്ചിലുകൾ?

Leave a Reply

Your email address will not be published. Required fields are marked *