കോട്ടയം: മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നവരെ പിടിക്കാൻ ഏറ്റുമാനൂർ പോലീസ്. ഇത്തരത്തിൽ മദ്യപിച്ച് കുടുംബപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ രാത്രി എട്ടിന് ശേഷം പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാൻ പറയാറുണ്ടെന്ന് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസൽ അബ്ദുൽ വ്യക്തമാക്കി.കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ കൂടിവരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നീക്കം.
700 പരാതികളാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ മാത്രം ഈ വർഷം ജനുവരി ഒന്നുമുതൽ മാർച്ച് 30 വരെ ലഭിച്ചത്. ഇതിൽ അഞ്ഞുറിനടുത്ത് കുടുംബപ്രശ്നങ്ങളായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
അതെസമയം രണ്ടുമാസം മുമ്പ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റിൽ ചാടി മരിച്ച അഭിഭാഷക ജിസ്മോൾ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി തങ്ങളെ വന്നുകണ്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം കുറിച്ചു.