കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗതാഗത നിയമലംഘകർക്ക് കടുത്ത പിഴകൾ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 1976ന് ശേഷം രാജ്യത്തെ ട്രാഫിക് നിയമങ്ങളിൽ ഇത്ര വലിയ മാറ്റങ്ങളുണ്ടാകുന്നത് ഇതാദ്യമായാണ്. റോഡ് സുരക്ഷ ഉറപ്പാക്കുക, അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും , നഗര വികസനത്തിന് അനുസൃതമായി ഗതാഗത ക്രമീകരണങ്ങൾ പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് രാജ്യത്തെ ട്രാഫിക് നിയമങ്ങളിൽ വൻ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. മനുഷ്യജീവിതവും പൊതുജനസ്വത്തും സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച ഈ നടപടികൾ, ഗതാഗത നിയന്ത്രണത്തെ വലിയ മാറ്റത്തിലേക്ക് നയിക്കും.
2008-ലെ ട്രാഫിക് നിയമം നമ്പർ 6-നെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ നിയമങ്ങൾ, വാഹന പരിപാലനം, ഡ്രൈവർമാരുടെ പെരുമാറ്റം, റോഡ് ഉപയോഗം എന്നിവ കൂടുതൽ നിയന്ത്രണവിധേയമാക്കുന്നു. അമിതവേഗത, മദ്യപിച്ച് ഡ്രൈവിംഗ് , മൊബൈൽ ഫോണിന്റെ ഉപയോഗം, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കുക, ചുവപ്പ് സിഗ്നൽ മറികടക്കൽ, ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ഡ്രൈവിംഗ് തുടങ്ങിയവയ്‌ക്കെതിരെ കർശന ശിക്ഷകൾ ഈടാക്കും. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് സീബ്രാ ക്രോസിങ്ങുകളിൽ വാഹനം നിര്‍ത്തേണ്ടതും നിർബന്ധമാക്കും.