ഇന്ത്യയിൽ 9.7 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ 2025 ഫെബ്രുവരിയിൽ, നിരോധിച്ചതായി വാട്സാപ് അറിയിച്ചു. ഏറ്റവും പുതിയ പ്രതിമാസ സുരക്ഷാ റിപ്പോർട്ടിലാണ് കമ്പനിയുടെ ഈ വെളിപ്പെടുത്തൽ. ഉപയോക്തൃ പരാതികൾ ഫയൽ ചെയ്യുന്നതിനുമുമ്പ് തന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു.
2021-ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്. 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇന്ത്യയിൽ മെറ്റ പ്ലാറ്റ്ഫോമിനുള്ളത്.
ഉപയോക്താക്കളുടെ സുരക്ഷക്ക് വേണ്ടി വാട്സാപ് പല തരത്തിലുള്ള നടപടികൾ കൈകൊള്ളുന്നു. അതിൽ പ്രധാനം ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആണ്. പല വിലക്കുകളും ഇത്തരത്തിലുള്ള ഉപയോക്തൃ റിപ്പോർട്ടുകളുടെ പേരിലാണ് ഉണ്ടാകുന്നതെങ്കിലും, സംശയാസ്‌പദമായ പെരുമാറ്റം കണ്ടെത്തുന്നതിന് വാട്സാപ് ഓട്ടമേറ്റഡ് ഡിറ്റക്ഷനും ഉപയോഗിക്കുന്നു.
∙ ബൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാൻ ബോട്ടുകളോ മൂന്നാം കക്ഷി ആപ്പുകളോ ഉപയോഗിക്കുന്നത് നിരോധിക്കപ്പെടാനുള്ള മാർഗമാണ്.
∙ ആളുകളുടെ സമ്മതമില്ലാതെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നത്, പ്രത്യേകിച്ച് അവർ ആവർത്തിച്ച് പുറത്തുകടക്കുകയാണെങ്കിൽ ബാൻ ലഭിച്ചേക്കാം.
∙ വാട്സാപ്പിന്റെ സേവന നിബന്ധനകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ ഒരു ഘടകമാണ്.
∙ നിയമവിരുദ്ധമായ, അപകീർത്തികരമായ, ശല്യപ്പെടുത്തുന്ന, ഭീഷണിപ്പെടുത്തുന്ന അല്ലെങ്കിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതും ബാൻ ലഭിക്കാൻ കാരണമാകുന്നു.
∙ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 2025 ഫെബ്രുവരി 1 മുതൽ 28 വരെയുള്ള കാലയളവിലെ വിവരങ്ങളാണ്.