പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ 36 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ സൈനിക നടപടി; ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്ന് പാക്ക് മന്ത്രി

ന്യൂഡൽഹി: അടുത്ത 24-36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി തുടങ്ങുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. അത്തരം നടപടി ഉണ്ടായാൽ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ത്യ സ്വയം ജഡ‍്ജിയും ആരാച്ചാരുമാകുകയാണെന്നും ആരോപിച്ചതായും റിപ്പോർട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണസ്വാതന്ത്ര്യം നൽകിയെന്ന റിപ്പോർട്ടു പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്ക് മന്ത്രിയുടെ ഈ പ്രസ്താവന. ഇന്നലെ വൈകിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന 90 മിനിറ്റ് ഉന്നതതല യോഗത്തിലാണ് തിരിച്ചടിക്കാൻ സൈന്യത്തിനു പൂർണ സ്വതന്ത്ര്യം മോദി നൽകിയത്. ലക്ഷ്യവും സമയവും രീതിയും സേന നിശ്ചയിക്കും.

അതെസമയം ഇന്നു രാവിലെ മന്ത്രിതല സുരക്ഷാസമിതി വീണ്ടും യോഗം ചേരും. കേന്ദ്ര മന്ത്രിസഭാ യോഗവുമുണ്ട്. കാബിനറ്റിലാകും തിരിച്ചടി നീക്കങ്ങൾക്ക് അന്തിമ അംഗീകാരം നൽകുക. 1999 ലെ കാർഗിൽ യുദ്ധത്തിനുമുൻപ് കാബിനറ്റ് അനുമതി നൽകിയിരുന്നു, അതിൽ നിയന്ത്രണരേഖ മറികടക്കരുതെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇക്കുറി ഏതു തരത്തിലാണു തിരിച്ചടി നീക്കമെന്നതിൽ വ്യക്തതയില്ല.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, എൻഎസ്ജി, അസം റൈഫിൾസ് എന്നിവയുടെ മേധാവികളുമായി ചർച്ച നടത്തുകയും ചെയ്തു. പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിലെ സാഹചര്യത്തെക്കുറിച്ച് ബിഎസ്എഫും ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തെക്കുറിച്ച് സിആർപിഎഫും യോഗത്തിൽ വിശദീകരിച്ചു.

മലയാളി ഉൾപ്പെടെ 26 പേരുടെ മരണത്തിന് കാരണമായകശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ തുടർച്ചയായ അഞ്ചാം ദിവസവും നിയന്ത്രണരേഖയിൽ പാക്ക് പ്രകോപനം തുടർന്നു. ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങൾക്കു പുറമേ ജമ്മുവിലെ അഖ്നൂർ സെക്ടറിലും വെടിനിർത്തൽ ലംഘിച്ച പാക്ക് പട്ടാളത്തിനുനേരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *