ഭര്‍ത്താവിനെ കൊന്ന് ഫാനില്‍ കെട്ടിത്തൂക്കിയെന്ന കേസില്‍ ഭാര്യയെ കോടതി വെറുതെ വിട്ടു

കൊല്ലം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റിവലിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഭാര്യയെ കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടു. ഭര്‍ത്താവ് ഷാജിയെ (40) കൊന്ന കേസില്‍ പേരയം പടപ്പക്കര എന്‍.എസ്. നഗര്‍ ആശവിലാസത്തില്‍ ആശയെയാണ് (44) കോടതി വെറുതേ വിട്ടത്. ജഡ്ജി റീനാദാസിന്റേതാണ് ഉത്തരവ്.ആശയുടെ വീട്ടിലാണ് കുമ്പളം സ്വദേശിയായ ഷാജി കഴിഞ്ഞിരുന്നത്. മത്സ്യക്കച്ചവടക്കാരനായ ഷാജി വീട്ടിൽ മദ്യപിച്ച് എത്തി ആശയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നു.

2017 ജനുവരി 24-ന് ജോലികഴിഞ്ഞു വീട്ടിലെത്തിയ ഷാജി കട്ടിലില്‍ കിടന്നുറങ്ങുമ്പോള്‍ വൈകീട്ട് ഏഴുമണിയോടെ ആശ ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.തുടര്‍ന്ന് ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാനായി കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂക്കുകയാണ്. ആത്മഹത്യയാണെന്ന് കരുതി പിറ്റേന്ന് സംസ്‌കാരം നടത്തുകയും ചെയ്തു. എന്നാൽ പിന്നീടുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയെന്നായിരുന്നു പോലീസ് കേസ്. കുണ്ടറ പോലീസാണ് അന്വേഷണം നടത്തിയത്.

17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും 15 തെളിവുകളും പ്രോസിക്യൂഷന്‍ ഭാഗത്ത് ഹാജരാക്കുകയും ചെയ്‌തെങ്കിലും സംശയാതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതേ വിട്ടത്. അഭിഭാഷകരായ പി.എ. പ്രിജി, വി.എല്‍. ബോബിന്‍, എസ്. സുനിമോള്‍, എസ്. അക്ഷര, സിനു എസ്. മുരളി തുടങ്ങിയവർ പ്രതിക്കുവേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *