ഭുവനേശ്വർ : ജംഷഡ്‌പുർ എഫ്സിയെ 3-0നു തോൽപിച്ച എഫ്സി ഗോവയ്ക്ക് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം. സ്‌പാനിഷ് സ്ട്രൈക്കർ ബോർയ ഹെരേര ഗോവയ്ക്കായി ഇരട്ടഗോൾ നേടി. സെർബിയൻ താരം ദെയാൻ ഡ്രാസിച്ചാണ് മൂന്നാം ഗോൾ നേടിയത്.
ജയത്തോടെ ഗോവ ഏഷ്യൻ ചാംപ്യൻസ് ലീഗ്-2 പ്രാഥമിക റൗണ്ടിന് യോഗ്യത നേടി. ഗോവയുടെ രണ്ടാം സൂപ്പർ കപ്പ് നേട്ടമാണിത്. ക്ലബ് വിടുന്ന കോച്ച് മനോലോ മാർക്കേസിനുള്ള സമ്മാനം കൂടിയായി ഗോവയുടെ ജയം. ഇന്ത്യൻ ദേശീയ ടീമിന്റെ പൂർണ ഉത്തരവാദിത്തത്തിലേക്കാണ് മനോലോ മാറുന്നത്.
കോച്ച് ഖാലിദ് ജമീലിന്റെ ശിക്ഷണത്തിൽ പൊരുതിക്കളിച്ച ജംഷഡ്‌പുരിനെ ഫിനിഷിങ് മികവിന്റെ ബലത്തിലാണ് ഗോവ മറികടന്നത്. 22-ാം മിനിറ്റിൽ ഗോവ ലെഫ്റ്റ് ബാക്ക് സാങ്വാൻ പായിച്ച ഷോട്ട് തട്ടിയകറ്റാനേ ജംഷഡ്‌പുർ ഗോൾകീപ്പർ ആൽബിനോ ഗോമസിനു കഴിഞ്ഞുള്ളു. പന്തു കിട്ടിയ ബോർയയുടെ ആദ്യ ഷോട്ട് സ്‌റ്റീഫൻ എസെ ബ്ലോക്ക് ചെയ്തെങ്കിലും വീണ്ടും വന്നു വീണത് സ്‌പാനിഷ് സ്ട്രൈക്കറുടെ കാൽക്കൽ തന്നെ.ഇത്തവണ ബോർയയ്ക്ക് പിഴച്ചില്ല.ആദ്യ ഗോൾ ഭാഗ്യത്തിന്റെ കുടി പിന്തുണയോടെയായിരുന്നെങ്കിൽ ബോർയയുടെ രണ്ടാം ഗോൾ തികച്ചും പ്രതിഭാ സ്‌പർശമുള്ളതായിരുന്നു. 51-ാം മിനിറ്റിൽ ജംഷഡ്പുർ പകുതിയിൽ പന്തു കിട്ടിയ ബോർയ ഡിഫൻഡറുടെ സമ്മർദവും മറികടന്നു തൊടുത്ത ഷോട്ട് ഗോളിലേക്ക് തുളഞ്ഞു കയറി.
ഗോൾ തിരിച്ചടിക്കാനായി ജംഷഡ്‌പുരും പൊരുതിയതോടെ കളി ആവേശകരമായി. മലയാളി താരം മുഹമ്മദ് സനാന്റെ പാസിൽ നിന്ന് ഹവിയർ സിവെരിയോ ഗോവൻ വലയിൽ പന്തെത്തിച്ചെങ്കിലും സനാൻ ഓക്സൈഡ് ആയത് തിരിച്ചടിയായി.പ്രതിരോധം വിട്ട് ജംഷഡ്‌പുർ സർവാക്രമണത്തിനായി ഇറങ്ങിയതോടെ 72-ാം മിനിറ്റിൽ ഗോവ മൂന്നാം ഗോളും നേടി. കാൾ മക്ഹ നൽകിയ ഉജ്വലമായ ത്രൂബോൾ പിടിച്ചെടുത്ത ഡ്രാസിച്ച് ഗോൾകീപ്പർ ഗോമസിനെയും വെട്ടിയൊഴിഞ്ഞ് പന്ത് വലയിലേക്കു വിട്ടു.പിന്നാലെ മൈതാനത്ത് മഴയും കോരിച്ചൊരിഞ്ഞതോടെ ജംഷഡ്‌പുരിന് തിരിച്ചുവരവ് സ്വപ്നം മാത്രമായി.