റിയാദ്: സൗദിയിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ ഫീൽഡ് പരിശോധനയിൽ 9.6 ടൺ കേടായ മാംസവും കാലഹരണപ്പെട്ട 420 കിലോ ഭക്ഷണ സാധനങ്ങളും പിടികൂടി. രഹസ്യ വെയർ ഹൗസുകളായി പ്രവർത്തിക്കുന്ന മൂന്ന് വീടുകളിൽ 25 വലിയ റഫ്രിജറേറ്ററുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കേടായ മാംസ ഉൽപ്പന്നങ്ങൾ.
ശീതീകരിച്ച കോഴി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 420 കിലോഗ്രാം കാലഹരണപ്പെട്ട ഭക്ഷണ പദാർത്ഥങ്ങളും പിടിച്ചെടുത്തു. ഉൽപ്പന്നങ്ങളെല്ലാം ഉടനടി അധികൃതർ നശിപ്പിക്കുകയും ആവശ്യമായ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
ഉണക്കിയ സാധനങ്ങൾ, പാനീയങ്ങൾ, വീട്ടുപകരണങ്ങൾ, ബേബി ഫോർമുല എന്നിവയുൾപ്പെടെ 900 ബോക്സ് ഉപയോഗയോഗ്യമായ ഭക്ഷണവും ഉപഭോക്തൃ വസ്തുക്കളും പരിശോധനാ സംഘങ്ങൾ കണ്ടുകെട്ടുകയും ചാരിറ്റി വിഭാഗത്തിന് കൈമാറുകയും ചെയ്തു.
അതേസമയം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യവുമായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, സുരക്ഷാ ഏജൻസികൾ എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടന്നത്.