ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയില്‍ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടത് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര അതിര്‍ത്തി കടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഭീകരരെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു.
ജമ്മുവിലെ വിവിധ മേഖലകളെ ലക്ഷ്യമാക്കി പാക് സൈന്യം വ്യാഴാഴ്ച നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍സേന തകര്‍ത്തിരുന്നു.സൈനിക കേന്ദ്രങ്ങള്‍ സിവിലിയന്‍ മേഖലകള്‍, ജമ്മു വിമാനത്താവളം തുടങ്ങിയവയെ ലക്ഷ്യമാക്കിയായിരുന്നു പാക് നീക്കം. എന്നാല്‍,പാക് ഡ്രോണുകളെയും അവര്‍ പ്രയോഗിച്ച എട്ട് മിസൈലുകളെയും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം തരിപ്പണമാക്കി.
ഇതിനുശേഷമാണ് സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.ഭീകരന്മാരുടെ നീക്കം പാകിസ്താന് റേഞ്ചര്‍മാരുടെ സഹായത്തോടെയായിരുന്നു . നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കുന്ന വീഡിയോ ബിഎസ്എഫ് പങ്കുവെച്ചിട്ടുണ്ട്. പാകിസ്താന്റെ സൈനിക പോസ്റ്റിനും ഇന്ത്യൻ തിരിച്ചടിയിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.