ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഉഭയസമ്മതത്തോടെ; മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മോദി

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി ഇത് പറഞ്ഞതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യോഗത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായിരുന്നു പങ്കെടുത്തത്. വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേരാന്‍ ആവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യയെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും മോദി വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ ധാരണയിൽ ഇരു രാജ്യങ്ങളും എത്തിച്ചേര്‍ന്നതിന് പുറകെ തന്റെ ഇടപെടലാണെന്ന അതിന് വഴിവെച്ചതെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഈ വാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നെങ്കിലും സമാനവാദം പിന്നീടും ട്രംപിൽ നിന്നും ഉണ്ടായി.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം കനത്തത്. നേപ്പാളി പൗരന്‍ ഉള്‍പ്പെടെ 26 പേരായിരുന്നു ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ആക്രമണത്തില്‍ ഒരു കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *