പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പുകയുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വധിക്കുന്നവർക്ക് 10 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധ സംഘം രംഗത്ത്. ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ എന്ന സംഘടനയാണ് വ്യാഴാഴ്ച (ജൂലൈ 16) ഇത്തരമൊരു ഭീഷണി മുഴക്കിയത്. ഈ വാർത്ത ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എയും റഷ്യൻ മാധ്യമമായ ആർ.ടി.യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഐ.എസ്.ഐ.എസിനെതിരായ പോരാട്ടത്തിൽ കൊല്ലപ്പെട്ട കമാൻഡർമാരെക്കുറിച്ച് ട്രംപ് നടത്തിയ ‘അപകീർത്തികരവും കുറ്റകരവുമായ’ പ്രസ്താവനകളാണ് ഈ കടുത്ത തീരുമാനത്തിലേക്ക് സംഘടനയെ നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ നേതാക്കളെ അപമാനിച്ചതിനെതിരെയാണ് ഇത്തരമൊരു പ്രതികാര നടപടിയെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ, ഈ ഭീഷണി ഔദ്യോഗികമായി അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ പാരിതോഷികം എങ്ങനെ കൈമാറുമെന്നോ ഇതിന്റെ പ്രവർത്തനരീതിയെന്താണെന്നോ ഉള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.അമേരിക്കയും ഇറാനും സഖ്യകക്ഷികളും തമ്മിലുള്ള ശത്രുത മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്. അമേരിക്കൻ പ്രസിഡന്റിനെതിരായ ഭീഷണിയെ ചൊല്ലി അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റഷ്യൻ മാധ്യമങ്ങൾ ഇത്തരം ഭീഷണികൾക്ക് പ്രചാരം നൽകുന്നതിനെതിരെ ചില അമേരിക്കൻ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വൈറ്റ് ഹൗസോ അമേരിക്കൻ അധികൃതരോ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
