ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യാപാര കരാറുകളെ കേന്ദ്രീകരിച്ച് ചർച്ച നടന്നു. യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചയുടെ പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രിയും വാൻസും സംസാരിച്ചു. ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വാൻസ് എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താനുള്ള സന്നദ്ധതയും വാൻസ് പ്രകടിപ്പിച്ചിരുന്നു.
അതേസമയം ,അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ മക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മയില്‍പ്പീലി സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ വസതി നമ്പര്‍ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ചായിരുന്നു ഈ സമ്മാനം.വീടിനകത്തേക്ക് പോകുംമുന്‍പ് മോദിയും ജെ.ഡി. വാന്‍സും കുടുംബവും വീടിന് പുറത്ത് അല്‍പനേരം ചെലവഴിച്ചിരുന്നു. അവിടെ മയിലുകളും മറ്റ് ഏതാനും മൃഗങ്ങളും ഉണ്ട്. ഈ കാഴ്ച കുട്ടികളും നന്നായി ആസ്വദിച്ചു.
പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം വാൻസ് കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്ന് താജ്മഹൽ സന്ദർശിക്കാനാണ് പദ്ധതി. യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനം കണക്കിലെടുത്ത് നാളെ വരെ താജ്മഹലിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.