ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വിജയിച്ചാൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ തയ്യാറുണ്ടോ എന്ന് നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എംപി ഡെറക് ഒബ്രിയാൻ. ബംഗാളിലെ എല്ലാ മണ്ഡലങ്ങളിലും താനാണ് സ്ഥാനാർത്ഥി എന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രചാരണശൈലിയെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. പൊങ്ങച്ചം പറയുന്നത് നിർത്തി ഈ വെല്ലുവിളി സ്വീകരിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും, മെയ് 4-ന് ഫലം വരുമ്പോൾ ടിഎംസി അധികാരം നിലനിർത്തിയാൽ മോദി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം ഘട്ടത്തിൽ തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ 142 സീറ്റുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഈ കടുത്ത രാഷ്ട്രീയ നീക്കം. പ്രധാനമന്ത്രി നേരിട്ടെത്തി 19-ഓളം റാലികൾ നടത്തി വലിയ പ്രചാരണം അഴിച്ചുവിട്ട സാഹചര്യത്തിൽ, ജനവിധി തങ്ങൾക്കനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് തൃണമൂൽ നേതൃത്വം. ഏഴ് ജില്ലകളിലായി 1,448 സ്ഥാനാർത്ഥികൾ വിധി തേടുന്ന ഈ ഘട്ടം ബംഗാൾ രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാണ്.
