സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നീട്ടി. മെയ് 22-ന് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന ഫലം സാങ്കേതിക കാരണങ്ങളാൽ മെയ് 26-ലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മാർക്ക് രേഖപ്പെടുത്തുന്ന സോഫ്റ്റ്‌വെയറിന്റെ കാലപ്പഴക്കം കാരണം ഡാറ്റാ എൻട്രിയിൽ അനുഭവപ്പെടുന്ന കാലതാമസമാണ് തീയതി മാറ്റാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നലെ പുറത്തുവിട്ടിരുന്നു. 85.20 ശതമാനം വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 87.98-നെ അപേക്ഷിച്ച് ഇത്തവണ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
