സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനങ്ങളുടെ അമിത പെരുപ്പം മൂലം കാൽനടക്കാർ റോഡ് മുറിച്ചു കടക്കാൻ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കും. മൾട്ടിലൈൻ ട്രാഫിക്കുള്ള പ്രധാന പാതകളിൽ കാൽനടയാത്രക്കാർക്കായി പെഡസ്ട്രിയൻ ക്രോസിങ് റെസ്ക്യൂ സ്പോട്ട് സജ്ജീകരിക്കും. ഈ രണ്ട് സുരക്ഷാ സംവിധാനങ്ങളും തിരുവനന്തപുരം കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അടിയന്തരമായി നടപ്പിലാക്കും. ഇതിന്റെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം സംസ്ഥാനത്തൊട്ടാകെയുള്ള മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. നാറ്റ്പാക് സമർപ്പിക്കുന്ന എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് വിനിയോഗിച്ചായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ, ഗതാഗത കമ്മീഷണർ നാഗരാജു ചക്കിലം, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജി. എസ്. സതീഷ് ബിനോ, കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പ്രമോജ് ശങ്കർ തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
