ബെംഗളൂരു സുലിബെലയിലെ ഷെൽട്ടർ ഹോമിൽ വാടാനപ്പള്ളി സ്വദേശിനി സുനിത കൊല്ലപ്പെട്ട കേസിൽ പ്രതി ദീപക് കൃഷ്ണയെ കണ്ടെത്താൻ കർണാടക പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. ചികിത്സയിലായിരുന്ന സുനിത ഇന്നലെ തൃശൂരിലെ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പോലീസ് അന്വേഷണത്തിൽ ദീപക് കൃഷ്ണൻ അപകടകാരിയായ ക്രിമിനലാണെന്ന് വ്യക്തമായിട്ടുണ്ട്.
2024-ൽ കറൻസി നോട്ടുകൾ കത്തിച്ചതിനും വിദേശത്തുള്ള ഡോക്ടറെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. ആക്രമണക്കേസിൽ ഇയാൾ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ മയക്കുമരുന്ന് കടത്ത് കേസുകളിലും ഇയാൾ പ്രതിയാണ്. നായ്ക്കളെ പരിപാലിക്കുന്നതിനായി ബെംഗളൂരുവിലെത്തിയ സുനിത, ദീപക്കിന്റെ മോശം പെരുമാറ്റം കാരണം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഇതറിയിച്ചതോടെ സുനിതയെ ദീപക് അതിക്രൂരമായി മർദിക്കുകയായിരുന്നു. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. കേസ് ഇപ്പോൾ കർണാടക പോലീസിന് കൈമാറിയിരിക്കുകയാണ്.
