കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ പടിയിറങ്ങാനൊരുങ്ങുന്നു. അധികാരമാറ്റം സംബന്ധിച്ച ഹൈക്കമാൻഡ് നിർദേശത്തെത്തുടർന്ന്, ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിച്ച് രാജി സമർപ്പിക്കാൻ അദ്ദേഹം സമയം തേടിയിട്ടുണ്ട്. ഇന്ന് രാവിലെ 11.30-ഓടെ ഗവർണറെ കണ്ട് രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. തന്റെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിക്കാൻ സിദ്ധരാമയ്യ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, വ്യാഴാഴ്ച കാര്യങ്ങൾ വ്യക്തമാക്കാമെന്ന് അദ്ദേഹം സൂചന നൽകിയിരുന്നു.
രാജിക്ക് മുന്നോടിയായി, ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ മന്ത്രിസഭാംഗങ്ങൾക്കായി സിദ്ധരാമയ്യ ഇന്ന് പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഈ വിരുന്ന്, വിടവാങ്ങലിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക പരിപാടികളിൽ നിന്ന് ഉൾവലിയാൻ തുടങ്ങിയ അദ്ദേഹം, നെഹ്‌റു അനുസ്മരണ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കുന്നതിന് പകരം വിധാൻ സൗധയിലെത്തി പ്രതിമയിൽ പുഷ്പാർച്ചന നടത്തി മടങ്ങുകയായിരുന്നു.
സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ, കർണാടക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നത്. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് ഡി.കെ. ശിവകുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. ഈ നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ്‌സിങ് സുർജേവാല ബെംഗളൂരുവിലെത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
