പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ. തങ്ങളുടെ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, അമേരിക്കൻ വ്യോമതാവളത്തിന് നേരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 4:50 ഓടെയായിരുന്നു ഇറാന്റെ തിരിച്ചടി. ആക്രമിച്ച അമേരിക്കൻ താവളം ഏതാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇനിയൊരു പ്രകോപനമുണ്ടായാൽ ഇതിലും മാരകമായ മറുപടി നൽകുമെന്ന് അവർ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ച് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ ഇറാന്റെ നാല് ആക്രമണ ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം മൂർച്ഛിച്ചത്. കൂടാതെ ബന്ദർ അബ്ബാസിന് സമീപം ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഇറാന്റെ ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും അമേരിക്കൻ സൈന്യം തകർത്തിരുന്നു. ഈ നടപടി വെടിനിർത്തൽ കരാർ നിലനിർത്താൻ വേണ്ടിയുള്ള പ്രതിരോധം മാത്രമായിരുന്നുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോൾ, അമേരിക്ക കരാർ ആവർത്തിച്ച് ലംഘിക്കുകയാണെന്നാണ് ഇറാന്റെ ആക്ഷേപം. ഇതിനിടെ അമേരിക്കയുമായി ബന്ധമുള്ള ഒരു എണ്ണക്കപ്പലിന് നേരെ ഇറാൻ നാവികസേന മുന്നറിയിപ്പ് വെടിയുതിർത്ത് തിരിച്ചയക്കുകയും ചെയ്തു.
നിലവിൽ ഇരുവിഭാഗവും തമ്മിലുള്ള കനത്ത പോരാട്ടത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. ലോകത്തിലെ മൊത്തം എണ്ണ-പ്രകൃതിവാതക കയറ്റുമതിയുടെ അഞ്ചിലൊന്നും നടന്നിരുന്ന ഈ തന്ത്രപ്രധാന പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോൾ വൻതോതിൽ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെറും 23 കപ്പലുകൾ മാത്രമാണ് ഇറാന്റെ അനുമതിയോടെ ഈ കടലിടുക്ക് കടന്നുപോയത്. മേഖലയിൽ യുദ്ധാന്തരീക്ഷം വീണ്ടും സജീവമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ തുടങ്ങിയത് ലോകരാജ്യങ്ങളെ പുതിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
