ആലുവ നഗരമധ്യത്തിൽ പച്ചക്കറിക്കൃഷിയുടെ മറവിൽ കാടുപിടിച്ചു കിടന്ന പറമ്പിൽ വളർത്തിയ അതിശക്തമായ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. ആലുവ–പെരുമ്പാവൂർ റോഡിൽ വർഷങ്ങൾക്കു മുൻപു പ്രവർത്തനം നിർത്തിയ ഒരു സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയുടെ വളപ്പിലാണ്, വാഴകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആറടിയിലധികം ഉയരമുള്ള 10 കഞ്ചാവു ചെടികൾ കണ്ടെത്തിയത്. സമീപകാലത്ത് ഇവിടെ കാടു വെട്ടിത്തെളിച്ച് വ്യാപകമായി പച്ചക്കറിക്കൃഷി ആരംഭിച്ചിരുന്നു. എന്നാൽ ഈ കഞ്ചാവ് കൃഷിക്ക് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നതിനെക്കുറിച്ച് എക്സൈസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. ശിവരാത്രി മണപ്പുറം അടക്കം ആലുവ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തയിടെയായി സമാനമായ രീതിയിൽ കഞ്ചാവു ചെടികൾ വളർത്തുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും, എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ ഇതിന് പിന്നിലുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വാഴയ്ക്കൊപ്പം കഞ്ചാവ് കൃഷി!
