ശത്രുരാജ്യങ്ങളുടെ ഏത് മിസൈൽ ആക്രമണത്തെയും കണ്ട് പിടിച്ച് ആകാശത്തുവെച്ചുതന്നെ തകർത്തുതരിപ്പണമാക്കാൻ ഇന്ത്യ പ്രാപ്തമായിരിക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുന്നതാണ് ഡിആർഡിഒ (DRDO) കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളിലായി വെറും 24 മണിക്കൂറിനുള്ളിൽ നടത്തിയ മൂന്ന് തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയൊരു നാഴികക്കല്ലാണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെപ്പോലും (ICBM) അനായാസം തകർക്കാൻ കഴിയുന്ന മൾട്ടി-ലേയേർഡ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം (BMD) വിജയകരമായി പരീക്ഷിച്ചതിലൂടെ, ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഔദ്യോഗികമായി കടന്നിരിക്കുകയാണ്.
പരീക്ഷണങ്ങളുടെ തീവ്രതയും കൃത്യതയും അമ്പരപ്പിക്കുന്നതാണ്. വരുന്ന ബാലിസ്റ്റിക് മിസൈലുകളെ ട്രാക്ക് ചെയ്യാനും, കൃത്യമായ സമയത്ത് ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ച് അവയെ ആകാശത്തുവെച്ച് തന്നെ നശിപ്പിക്കാനും ഇന്ത്യയുടെ പ്രതിരോധ കവചത്തിന് സാധിച്ചു. ഇതിനുപുറമെ, ശത്രുക്കളുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമിച്ച് തകർക്കുന്ന നേവൽ ആന്റി-ഷിപ്പ് മിസൈൽ (NASM-MR) ആദ്യമായി പരീക്ഷിച്ചതും ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. സമുദ്രത്തിലും ആകാശത്തും ഒരുപോലെ ശക്തമായ സുരക്ഷാ വലയം തീർക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് ഈ പരീക്ഷണങ്ങൾ തെളിയിച്ചു. ഡിആർഡിഒ ചെയർമാൻ രാജേഷ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ, സായുധ സേനയും ശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ ഈ ഏകോപിത ശ്രമം ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. സങ്കീർണ്ണമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വികസിപ്പിച്ച ഈ സംവിധാനം ഇന്ത്യയുടെ തന്ത്രപരമായ സുരക്ഷയിൽ വലിയൊരു മുതൽക്കൂട്ടാണ്. ഇന്ത്യയുടെ ഈ അപാരമായ കരുത്തിനെ അഭിനന്ദിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഈ വിജയം രാജ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. ശത്രുക്കൾ ഭയത്തോടെ നോക്കുന്ന ഇന്ത്യയുടെ പ്രതിരോധ കുതിപ്പ്, ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ സുരക്ഷിതമാക്കുകയാണ്
