സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാലവർഷം നിലവിൽ ശക്തിപ്രാപിച്ചുവരികയാണെന്നും, വരും ദിവസങ്ങളിൽ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു. ജൂൺ 21 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം.
മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പന്തലായനിയിൽ ഇടിമിന്നലേറ്റ് നാഗരാജൻ എന്നയാളുടെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ഭിത്തിക്കും തറയ്ക്കും വിള്ളലുകൾ രൂപപ്പെടുകയും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
