ഇടുക്കി ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ മോഷണം പെരുകുന്നു. ഏലക്കാ വില ഉയർന്നതോടെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ കവർച്ചയാണ് നടക്കുന്നത്. ഒരു മാസത്തിനിടയിൽ നിരവധി തവണയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചെറിയ അളവിലാണ് കായകൾ നഷ്ടപ്പെടുന്നതെന്നതിനാൽ പല കർഷകരും പരാതി നൽകാൻ തയ്യാറാകാതെ കേസ് ഒത്തുതീർപ്പാക്കുകയാണ്. മോഷ്ടാക്കളെ പിടികൂടിയിട്ടും സ്റ്റേഷനിൽ വെച്ച് നഷ്ടപരിഹാരം വാങ്ങി വിടുന്നത് കുറ്റവാളികൾക്ക് കൂടുതൽ ധൈര്യം പകരുന്നതായി കർഷകർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും കാരണം ഹൈറേഞ്ചിൽ ഏലക്കാ ഉത്പാദനം കുറഞ്ഞുനിൽക്കുന്ന ഈ വേളയിലാണ് കർഷകരുടെ ദുരിതം ഇരട്ടിയാക്കിക്കൊണ്ട് മോഷണവും സജീവമായിരിക്കുന്നത്. സ്വന്തമായി ജലസേചന സൗകര്യങ്ങളുള്ള വൻകിട കർഷകർക്ക് മാത്രമാണ് നിലവിൽ മികച്ച വിളവ് ലഭിക്കുന്നത്. ഉത്പാദനം കുറവായതിനാൽ വില ഉയർന്നാലും ചെറുകിട കർഷകന് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.വിളഞ്ഞ കായകൾ ഓരോന്നായി പറിച്ചെടുക്കുന്നതിന് പകരം ഏലച്ചരത്തോടെ വെട്ടിപ്പറിച്ചാണ് മോഷ്ടാക്കൾ കടന്നുകളയുന്നത്. വേഗത്തിൽ കൂടുതൽ കായകൾ മോഷ്ടിച്ച് കൊണ്ടുപോയ ശേഷം പിന്നീട് അവ അടർത്തിയെടുക്കാനാണ് ഈ രീതി. എന്നാൽ ഇങ്ങനെ ചരം വെട്ടിപ്പറിക്കുന്നത് കർഷകർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ചരം നഷ്ടപ്പെടുന്നതോടെ പുതിയ ചിമ്പ് വന്നതിനു ശേഷമേ അടുത്ത ചരം ഉണ്ടാകൂ. ഇത് കർഷകർക്ക് മൂന്നുമാസത്തോളം തുടർച്ചയായി വിളവ് നഷ്ടപ്പെടാൻ കാരണമാകുന്നു. വിളവില്ലാതെ നട്ടം തിരിയുന്ന കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
