ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ അനുവദിക്കില്ല. സിന്ധു നദീജല കരാർ മരവിപ്പിച്ചു.വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും.
പാകിസ്താനിലുള്ള ഇന്ത്യൻ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞരോട് ഇന്ത്യ വിടാൻ നിർദേശിച്ചു.
സുരക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ഇന്ത്യയുടെ തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.