പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട്; സിന്ധു നദീജല കരാർ മരവിപ്പിക്കൽ കർശനമായി നടപ്പാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചത് കർ‍ശനമായി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചിരുന്നു. യോഗത്തിൽ ചർച്ച ചെയ്തത് ഇതിന്റെ തുടർ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

കൂടുതൽ വെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അണക്കെട്ടുകളുടെ സംഭരണശേഷി കൂട്ടുമെന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 1960ൽ സിന്ധു നദീജല കരാറിന് മധ്യസ്ഥത വഹിച്ച ലോകബാങ്കിനെ കരാറിൽനിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് അറിയിക്കും. അതേസമയം, ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാന് നൽകില്ലെന്നു ജലശക്തി മന്ത്രി സി.ആര്‍.പാട്ടീല്‍ വ്യക്തമാക്കി.

സിന്ധു നദിയിലെ വെള്ളം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും നദികൾ വഴിതിരിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം കരാർ താൽക്കാലികമായി മരവിപ്പിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അതെസമയം ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *