ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം പുതിയ തലത്തിലേക്ക്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള പാക് പ്രകോപനങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളാക്കിയ ഘട്ടത്തിൽ ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താൻ ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ വർഷത്തെ ഏഷ്യാ കപ്പിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിൻവലിക്കാൻ ബിസിസിഐ നീക്കം. ഏഷ്യാ കപ്പിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) നയിക്കുന്നത് പാകിസ്താൻ മന്ത്രിയും പാക് ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനും കൂടിയായ മൊഹ്സിൻ നഖ്വിയാണ്. ഇക്കാരണം മുൻനിർത്തിയാണ് ബിസിസിഐയുടെ നീക്കം. ഇതോടെ അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന വനിതാ എമേർജിങ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്നും സെപ്റ്റംബറിൽ നടക്കുന്ന പുരുഷ ഏഷ്യാ കപ്പിൽനിന്നും പിന്മാറുന്നതായി ബിസിസിഐ, എസിസിയെ ആലിയിച്ചതായി ദേശീയ മാധ്യമങ്ങൾ 2ാർട്ട് ചെയ്യുന്നു. പാക് മന്ത്രി നയിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെൻ്റുകളിൽനിന്ന് തത്കാലം വിട്ടുനിൽക്കാനാണ് ഇന്ത്യയുടെ തീരുമാനം.
‘പാകിസ്താൻ മന്ത്രി അധ്യക്ഷനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് കളിക്കാൻ കഴിയില്ല. അതാണ് രാജ്യത്തിൻ്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേർജിങ് ടീമുകളുടെ ഏഷ്യാ കപ്പിൽനിന്ന് മാറുന്നതിനെക്കുറിച്ച് ഞങ്ങൾ എസിസിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്. കൂടാതെ അവരുമായി ബന്ധപ്പെട്ട ഭാവി പരിപാടികളിലെ ഞങ്ങളുടെ പങ്കാളിത്തവും നിർത്തിവച്ചിരിക്കുന്നു’, ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യ പിന്മാറുന്നതോടെ ഏഷ്യാ കപ്പിന്റെ നടത്തിപ്പുതന്നെ അനിശ്ചിതത്വത്തിലാകും.