ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. ഒരു ഫ്ലക്സ് കഥയെ കുറിച്ചാണ്.. മുഖ്യമന്ത്രി പിണറായി സാർ മുതൽ ബഹുമാനപ്പെട്ട ഹെെക്കോടതി വരെ പ്രധാന കഥാപാത്രങ്ങളായ ഈ ഫ്ലക്സ് കഥ തികച്ചും വിവാദമാണ്.. അതാദ്യമേ പറഞ്ഞേക്കാം.. അതെ കഥയിലെ വില്ലൻ സാക്ഷാൽ ഫ്ലക്സ് തന്നെ.. പാർട്ടിക്കകത്തും.. കേരളത്തിലുടനീളവും ഒടുവിൽ ഹെെക്കോടതിയിൽ വിമർശനവുമായ ഫ്ലക്സ് ആള് ചില്ലറക്കാരനല്ല.. ! അവൻ കാണിച്ചു കൂട്ടിയതത്രയും നമുക്ക് സങ്കൽപ്പിക്കാനാവുന്നതിലും മേലെ… എങ്കിലാ കഥയിലേക്ക് പോകാം.. ! ആദ്യം കേരളത്തിന്റെ മികച്ച, വികസനത്തിന്റെ മുഖമായ ഹെെവേകളിലാണ് അവൻ പ്രത്യക്ഷപ്പെട്ടത്… കാസർകോട് മുതൽ തലസ്ഥാന നഗരി വരെ അവൻ വ്യാപിച്ചു കിടന്നു… നമ്മുടെ പാവം പിടിച്ച ബഹുമാനപ്പെട്ട മുഖ്യന്റെയും പൊതുമരാമത്ത് മന്ത്രി അഥവാ മുഖ്യന്റെ മരുമോൻ റിയാസും ഫ്ലക്സിന്റെ ഇരകളായി., അതെ അവരെ ആയിരുന്നു ഫ്ലക്സ് ഏറ്റവും അധികം ദ്രോഹിച്ചത്.. അതൊടുവിൽ പാർട്ടിക്കകത്ത് അഭിപ്രായ ഭിന്നതകൾ സൃഷ്ടിക്കുന്നതിൽ വരെ കാരണമായി…. ഇപ്പോഴിതാ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് വരെ ഈ ഒരൊറ്റ ഫ്ലക്സ് കാരണം നൂൽപാലത്തിലാണ്.. എല്ലാം കുറച്ചു കൂടി വ്യക്തമാക്കി തരാം… മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന്റെ വിലയിരുത്തലെന്ന വിധത്തിലാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. തുടർഭരണം ലക്ഷ്യമാക്കിയാണ് എൽഡിഎഫ് നീക്കം. അതിന് മുഖ്യമന്ത്രിയുടെ വർണശബളമായ പോസ്റ്ററുകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളത്. ഇതിനിടെ നിലമ്പൂരിൽ മന്ത്രി ഗണേഷ് കുമാറിന്റെ അൽപ്പം വലുപ്പമുള്ള ഫ്ലക്സ് കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് അത് അത്രയ്ക്ക് സുഖിച്ചില്ല. ഉടൻ തന്നെ നീരസം പ്രകടിപ്പിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം വേദിയിലായിരുന്നു സംഭവം.വേദിക്ക് മുന്നിൽ മന്ത്രി ഗണേഷ് കുമാറിന്റെ ഫ്ലക്സ് ബോർഡ് കണ്ടതാണ് പിണറായിയെ ചൊടിപ്പിച്ചത്. പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി തന്റെ നീരസം പരസ്യമായി പ്രകടിപ്പിച്ചു. ഗണേഷ് കുമാറിന്റെയും സ്ഥാനാർഥിയായ സ്വരാജിന്റെയും ചിത്രങ്ങളുമായി കേരള കോൺഗ്രസ് (ബി) ആണ് വേദിക്കു മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചത്. കക്ഷിയുടെ ചിഹ്നം മുന്നണിയുടേതല്ല എന്ന് വ്യക്തമാക്കി ആയിരുന്നു മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. മുന്നണിയുടെ പൊതു അടയാളങ്ങൾ ഉപയോഗിക്കണമെന്നും പിണറായി നിർദേശിച്ചു.”ഇതിനിടയ്ക്ക് ഞാനൊരു കാര്യം പറയാം. ഈ പരിപാടി എൽഡിഎഫിന്റെ പരിപാടിയാണ്. എൽഡിഎഫിന്റെ പരിപാടി ആകുമ്പോൾ എൽഡിഎഫിന്റെ ഘടകക്ഷികൾ അവർ സാധാരണ ഉപയോഗിക്കുന്ന പതാകകൾ ഉണ്ടാകും, അത് സ്വാഭാവികം. അവരവരുേടതായ മറ്റ് ചില അടയാളങ്ങളും ഉപയോഗിച്ചുവെന്ന് വരും. അത് ആ കക്ഷിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എൽഡിഎഫിന്റെ പൊതുവായിട്ടുള്ളതല്ല. എൽഡിഎഫിന്റെ പൊതുവായ അടയാളങ്ങൾ മാത്രമേ ഇതുപോലുള്ള പരിപാടികളിൽ ഉപയോഗിക്കാവൂ എന്നാണ് എനിക്ക് പൊതുവിൽ പറയാനുള്ളത്.” മുഖ്യമന്ത്രി പറഞ്ഞു. ഒരു നല്ല കാര്യം കണ്ടതുകൊണ്ട് ഞാൻ പറഞ്ഞതാണ്. നല്ല കാര്യമാണെങ്കിലും വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് എൽഡിഎഫിന്റെ പൊതു അടയാളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കയ്യടിയോടെയാണ് സദസ്സ് ഇതിനെ സ്വീകരിച്ചത്.ഏതായാലും പാവം നമ്മടെ മുഖ്യൻ നമ്മടെ സ്വന്തം ഹെെവേയിൽ അല്ല കേന്ദ്രത്തിന്റെ മാത്രം പൊളിഞ്ഞ ഹെെവേയിൽ ഈ ഫ്ലക്സ് പൊന്തിയപ്പോ തുടങ്ങിയ കലികാലം ആണ് , അതിനിടെ നിയമം ലംഘിച്ചും മറ്റും സംസ്ഥാനം മുഴുവൻ ഈ കണ്ട ഫ്ലക്സ് ബോഡുകൾ നിറക്കുന്നതിനെ വിമർശിച്ച് ഹെെക്കോടതിയും രംഗത്തെത്തിയിട്ടുണ്ട്… എന്തൊരു കഷ്ടകാലമാണല്ലേ…
എന്നാൽ വിമർശനം എന്തായാലും അത് ചെവി പൊത്തിപ്പിടിച്ചു കേൾക്കുന്നവർക്ക് ഇതൊന്നും ബാധകമല്ലല്ലോ… രാജാവല്ലേ..! അതായത് , നിയമം ലംഘിച്ച് റോഡിൽ ഫ്ലക്സുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഉന്നത വ്യക്തികളുടെ ചിത്രങ്ങളുളള അനധികൃത ഫ്ളെക്സുകളാണ് കൂടുതലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്നും മാത്രം നാലായിരത്തോളം ഫ്ളെക്സ് ബോർഡുകൾ നീക്കം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും ശക്തരായ ആളുകളുടെ ചിത്രങ്ങളാണ് പല ഫ്ലെക്സുകളിലുമുള്ളത്. ഫ്ലെക്സ് ബോർഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഫ്ളെക്സിൽ തൻറെ മുഖം വേണ്ടായെന്ന് നേതാക്കൾ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുളളു. ഏറ്റവും ശക്തരായ ആളുകളുടെ ചിത്രങ്ങളാണ് പല ഫ്ലെക്സുകളിലുമുള്ളതെന്നിരിക്കെ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് നടപടിയെടുക്കാനാവുക? ഈ സംസ്ഥാനത്തിന്റെ അവസ്ഥയെ ഓർത്തു പരിതപിക്കാനേ കഴിയൂ. എന്തുകൊണ്ടാണ് റോഡിൽ ഫ്ലക്സ് വെക്കുന്നതിന് കേസ് എടുക്കാത്തതും ഫൈൻ ഈടാക്കാത്തതും എന്ത് കൊണ്ടാണ്. ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയ്ക്കുന്നത് നവകേരളമല്ല. ഈ കേരളത്തെ നവകേരളം എന്ന് പറയാൻ പാടില്ലന്നേ തനിക്ക് പറയാനുളളുവെന്നും കോടതി തുറന്നടിച്ചു. ഇലക്ഷൻ കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.പ്ലസ് ടു വിനു മാർക്ക് കിട്ടിയവർ മുതൽ രാഷ്ട്രീയ പാർട്ടികളുടെ ഫ്ളക്സ് വരെ നാട്ടിലുണ്ട്. അനധികൃത ഫ്ലക്സ് ബോർഡുകൾ വേണ്ടെന്ന് സർക്കാരാണ് പറയേണ്ടത്, എന്തുകൊണ്ട് അങ്ങനെയുണ്ടാകുന്നില്ല. ഇലക്ഷനെന്ന് കേട്ടാൽ പേടിയാണ്. നാട് മുഴുവൻ ഫ്ലക്സ് കൊണ്ടുവന്ന് നിറയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സത്യമല്ലേ കോടതി പറയുന്നത്… നടപടി എടുക്കേണ്ടവർ തന്നെയാണ് കേരളത്തിന്റെ അങ്ങേ തലക്കൽ തൊട്ട് ഇങ്ങു വരെ 32 പല്ലും കാണിച്ച് ഈ പറയുന്ന ഫ്ലക്സിൽ നിറഞ്ഞു നിൽകുന്നത്.. പിന്നെ എന്ത് ചെയ്യാനാണല്ലേ… !