പൂജയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളുരു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി സൗഹൃദത്തിലായ ശേഷം വാട്സ് ആപ്പ് കോളില്‍ വിളിച്ചു നഗ്നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു പീഡിപ്പിച്ചെന്നുമാണു പരാതി.രണ്ടു കുട്ടികളുടെ അമ്മയായ 38കാരിയാണു പരാതിക്കാരി. കുടുംബ പ്രശ്നങ്ങള്‍ക്കു പരിഹാരമെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ എന്ന ജീവനക്കാരന്‍ സൗഹൃദത്തിലായി. കുടുംബത്തിനു മേല്‍ ഏറ്റ ദുര്‍മന്ത്രവാദം മാറ്റാനായി പ്രത്യേക പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു.രാത്രികാലങ്ങളില്‍ വിഡിയോ കാള്‍ ചെയ്തു നഗ്നയാവാന്‍ ആവശ്യപ്പെട്ടന്നാണു പരാതി. വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തി.
ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതന്‍ ഉണ്ണി ദാമോദരന്‍റെ അറിവോടെയാണു പീഡനമെന്നും പരാതിയിലുണ്ട്.തൃശ്ശൂരിലെത്തിയാണ് അരുണിനെ പിടികൂടിയത്. രണ്ടാം പ്രതിയായ ഉണ്ണി ദാമോദരനായി തിരച്ചില്‍ തുടങ്ങി. അരുണിന്റെ വാട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടും ക്ഷേത്രത്തിലെ മുറിയില്‍ വച്ചു മോശമായി പെരുമാറിയതിന്‍റെ ദൃശ്യങ്ങളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.