ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയിൽ ആചാരലംഘനം ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്. ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയെന്നും ഇതിന് പരിഹാരമായി പരസ്യമായി പരിഹാരം ചെയ്യണമെന്നും തന്ത്രി കത്തിൽ പറയുന്നു. ദേവസ്വം ബോർഡിന് ആണ് കത്ത് നൽകിയിരിക്കുന്നത്. ക്ഷേത്രനടയിൽ എണ്ണപ്പണം സമർപ്പിക്കണമെന്നാണ് കത്തിൽ പറയുന്നത്.
ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി ദേവസ്വം ബോർഡിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ‘കഴിഞ്ഞ അഷ്ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം’ എന്ന് കത്തിൽ തന്ത്രി കർശനമായി നിർദേശിക്കുന്നു.
പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയിൽ എണ്ണപ്പണം സമർപ്പിക്കണമെന്നും ചടങ്ങുകൾ ആവർത്തിക്കണമെന്നും നിർദേശമുണ്ട്. മുൻപ് ആചാരലംഘനം നടന്നിട്ടില്ലെന്ന് പള്ളിയോട സേവാസംഘം വാദിച്ചിരുന്നു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് എല്ലാവരും ചേർന്ന് സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തിലുണ്ട്.
