അദിതി കൊലക്കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം; കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന വാദം തള്ളി കോടതി ഉത്തരവ്

കോഴിക്കോട് ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംല ബീഗത്തിനും (ദേവിക അന്തര്‍ജനം) ജീവപര്യന്തം. ഇരുവര്‍ക്കുമെതിരേ ഹൈക്കോടതി കൊലകുറ്റം ചുമത്തിയിരുന്നു.പ്രതികള്‍ക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തള്ളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അദിതി 2013 ഏപ്രില്‍ 29-നാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേല്‍പ്പിക്കുക മാത്രമായിരുന്നു ഉണ്ടായതെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *