വാടക ഗർഭധാരണത്തിലൂടെ കുഞ്ഞെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കോടതിയെ സമീപിച്ച ദമ്പതികൾക്ക് നിരാശ. സറോഗസി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയിൽ ഇളവ് നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിന്റെ പ്രായം 57 ആയതിനാൽ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ദമ്പതികൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് എം.ബി. സ്നേഹലത തള്ളി.
വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന അമ്മയുടെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെയും ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. ഇത് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുരക്ഷിതമായ ഗർഭധാരണവും കുട്ടിയുടെ സുരക്ഷിതമായ ജനനവും ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.2021-ലെ വാടക ഗർഭധാരണ നിയന്ത്രണ നിയമം അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ഭർത്താവിന് 26 മുതൽ 55 വയസ്സ് വരെയും ഭാര്യയ്ക്ക് 23 മുതൽ 50 വയസ്സ് വരെയുമാണ്. ഹർജിക്കാരുടെ കാര്യത്തിൽ ഭർത്താവിന് 57 വയസ്സായതിനാലാണ് പ്രവേശന അനുമതി ലഭിക്കാതിരുന്നത്. ഈ പ്രായപരിധി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ജനിക്കുന്ന കുട്ടിയുടെ ഭാവി സംരക്ഷിക്കാനാണ് നിയമം മുൻഗണന നൽകുന്നതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി
