യുഎസില്‍നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ വാർത്തകൾ പുറത്തു വന്നിരുന്നു.എന്നാൽ ഈ റിപ്പോർട്ടുകൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളിയിരിക്കുകയാണ്.ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.അധിക തീരുവയെച്ചൊല്ലിയുള്ള ഇന്ത്യയുടെ അതൃപ്തി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ആദ്യ സൂചനയായി യുഎസില്‍നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും എന്നാല്‍, യാത്ര റദ്ദാക്കിയതായും റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, യുഎസില്‍ നിന്ന് ആയുധങ്ങളും മറ്റും വാങ്ങുന്നത് താത്കാലികമായി നിര്‍ത്താന്‍ ഇതുവരെ രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണവും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.
